< Back
Kerala
case against antony raju stay by supreme court
Kerala

തൊണ്ടിമുതൽ കേസ്: മന്ത്രി ആന്‍റണി രാജുവിനെതിരായ അന്വേഷണം സുപ്രിംകോടതി സ്റ്റേ ചെയ്തു

Web Desk
|
25 July 2023 12:10 PM IST

ജസ്റ്റിസ്‌ സി.ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്

ഡല്‍ഹി: തൊണ്ടിമുതൽ കേസില്‍ മന്ത്രി ആന്‍റണി രാജുവിന് എതിരായ അന്വേഷണം സുപ്രിംകോടതി സ്റ്റേ ചെയ്തു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നടത്തുന്ന അന്വേഷണമാണ് സ്റ്റേ ചെയ്തത്. ജസ്റ്റിസ്‌ സി.ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ആറ് ആഴ്ചത്തേക്ക് ആണ് സ്റ്റേ.

33 വര്‍ഷം മുന്‍പുള്ള കേസില്‍ പുനരന്വേഷണം നടത്തുന്നത് മാനസിക പീഡനമാണെന്ന് ആന്‍റണി രാജു കോടതിയെ അറിയിച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതല്‍ കാണാതായാല്‍ കേസെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്ന സാങ്കേതിക കാരണം മുന്‍നിര്‍ത്തി നേരത്തെ ഹൈക്കോടതി എഫ്.ഐ.ആര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ കേസ് നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ടുപോകുന്നതില്‍ തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി. ഇതിനെതിരെയാണ് മന്ത്രി സുപ്രിംകോടതിയെ സമീപിച്ചത്.

1990 ഏപ്രിൽ 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിവസ്ത്രത്തിൽ 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച ഓസ്ട്രേലിയൻ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. ആന്റണി രാജു അന്ന് വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്നു. തന്റെ സീനിയറുമായി ചേർന്ന് ആൻഡ്രുവിന്റെ വക്കാലത്ത് ആന്റണി രാജു എടുത്തു. കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി കൃത്രിമം നടത്തി എന്നാണ് കേസ്.

കേസിൽ ആറാഴ്ചക്ക് ശേഷം വീണ്ടും സുപ്രിംകോടതി വാദം കേൾക്കും. ഹൈക്കോടതി ഉത്തരവിന് എതിരെ പരാതിക്കാരൻ സമർപ്പിച്ച ഹരജിയും കോടതി പരിഗണിച്ചു. സംസ്ഥാന സർക്കാരിനും പരാതിക്കാരനും കോടതി നോട്ടീസ് അയച്ചു.


Related Tags :
Similar Posts