
Photo| SabhaTv
ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള ജാതി സർട്ടിഫിക്കറ്റ്: 'സംസ്ഥാനത്തിന് പരിമിതിയുണ്ട്, കേന്ദ്രസർക്കാരിന്റെ ഇടപെടൽ അനിവാര്യം' ;മുഖ്യമന്ത്രി
|തമിഴ് ഭാഷ ന്യൂനപക്ഷങ്ങൾക്ക് മാത്രമാണ് നിലവിൽ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു
തിരുവനന്തപുരം: ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള ജാതി സർട്ടിഫിക്കറ്റില്‍ സംസ്ഥാനത്തിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പരിമിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസർക്കാരിന് മാത്രമേ മാനദണ്ഡങ്ങൾ ഭേദഗതി വരുത്താൻ കഴിയൂവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. തമിഴ് ഭാഷ ന്യൂനപക്ഷങ്ങൾക്ക് മാത്രമാണ് നിലവിൽ ജാതി സർട്ടിഫിക്കറ്റ് നൽകുന്നത്.നിലവിലെ വ്യവസ്ഥ പരിഷ്കരിക്കാൻ വിശദമായ പരിശോധന വേണം. കേരളത്തിലേക്ക് കുടിയേറിയ ആൾക്ക് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ചാണ്.വിശദമായ പ്രൊപ്പോസൽ കേന്ദ്രത്തിന് സമർപ്പിച്ചു.കേന്ദ്രസർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ,തുടർച്ചയായ രണ്ടാം ദിവസവും സ്വർണപ്പാളി വിവാദത്തിൽ നിയമസഭ പ്രക്ഷുബ്ധമായി.ദേവസ്വം മന്ത്രി രാജിവെക്കണമെന്ന്പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി.ചോദ്യോത്തര വേള പ്രതിപക്ഷം തടസ്സപ്പെടുത്തിയതിന് പിന്നാലെ സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കി.
ദേവസ്വം മന്ത്രിയുടെ രാജി ആവശ്യം അംഗീകരിക്കാതെ സഹകരിക്കണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷം.പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമർശനവുമായി ഭരണപക്ഷം രംഗത്തെത്തി.പ്രതിപക്ഷം കാണിക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനമാണെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി.