< Back
Kerala
സ്ത്രീപുരുഷ സങ്കലനത്തിൽ ലിബറല്‍ പ്രവണതകള്‍ക്കെതിരെ ജാഗ്രത വേണം: എസ്‌വൈഎസ്
Kerala

സ്ത്രീപുരുഷ സങ്കലനത്തിൽ ലിബറല്‍ പ്രവണതകള്‍ക്കെതിരെ ജാഗ്രത വേണം: എസ്‌വൈഎസ്

Web Desk
|
18 Dec 2025 9:06 AM IST

ഇത്തരം രീതികൾ മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ തുടക്കം കുറിച്ചതാണെന്നും പ്രമേയത്തിൽ പറയുന്നു

കോഴിക്കോട്: അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന സ്ത്രീ പുരുഷ സങ്കലനത്തിനെതിരെ ജാഗ്രത വേണമെന്ന് സുന്നി യുവജന സംഘം. ഇന്നലെ കോഴിക്കോട് ചേര്‍ന്ന എസ്‌വൈഎസ് സംസ്ഥാന പ്രവര്‍ത്തക സമിതിയിലാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്. തെരഞ്ഞെടുപ്പിന്റെ മറവില്‍ ഇസ്‌ലാമിക നിയമങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ടുള്ള സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ലെന്നും പ്രേമയത്തിൽ പറയുന്നു.

മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ തുടക്കംകുറിച്ച ഇത്തരം അനിസ്‌ലാമിക രീതികള്‍ രാഷ്ട്രീയത്തിന്റെ മറവില്‍ സ്ത്രീസമൂഹത്തിലേക്ക് കടത്തിക്കൂട്ടാനും വളര്‍ന്നുവരുന്ന ലിബറലിസത്തിന് ആക്കംകൂട്ടാനും ചിലര്‍ ബോധപൂര്‍വം നടത്തുന്ന നീക്കങ്ങള്‍ ഗൗരവപൂര്‍വം കൈകാര്യം ചെയ്യേണ്ടതാണെന്നും പ്രമേ യത്തിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സ്ത്രീപുരുഷന്‍മാര്‍ക്കിടയില്‍ ഇസ്ലാം നിശ്ചയിച്ച അതിര്‍വരമ്പുകള്‍ വല്ലാതെ നേര്‍ത്തുവരുന്നു എന്നത് ആശങ്കാജനകമാണ്. സ്ത്രീപുരുഷന്‍മാര്‍ പരസ്പരം ബോധപൂര്‍വ്വമുള്ള ദര്‍ശനം പോലും വിലക്കിയ മതമാണ് ഇസ്ലാം. വിജയാഹ്ലാദത്തിന്റെ പേരില്‍ രാത്രികളില്‍ നടുറോട്ടില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് നൃത്തംചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.

സംവരണസീറ്റുകളില്‍ അനുയോജ്യരായ സ്ത്രീകള്‍ മത്സരിക്കുന്നത് മനസിലാക്കാം. അവര്‍ ബോര്‍ഡ് മീറ്റിങ്ങുകളിലും അനുബന്ധ യോഗങ്ങളിലും ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടിയും വരും. ലിബറലിസത്തിന്റെ പിടിയിലകപ്പെട്ട അധുനിക സ്ത്രീത്വത്തോടൊപ്പം മുസ്ലിം സ്ത്രീകളും ലയിച്ചുചേര്‍ന്നു കൊണ്ടിരിക്കുന്നു. നഗരഹൃദയങ്ങളിലൂടെ നടക്കുന്ന പ്രകടനങ്ങളില്‍ പരപുരുഷന്‍മാരോടൊപ്പം മുസ്ലിം സ്ത്രീകളും പങ്കെടുക്കുന്നതിന് ഈയടുത്ത കാലത്താണ് തുടക്കംകുറിച്ചത്.

സ്ത്രീകളോടൊപ്പം ചേര്‍ന്നിരിക്കുന്നതും ഒപ്പം നിര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പൊതുവേദിയില്‍ അന്യപുരുഷന്‍മാരെ അഭിസംബോധന ചെയ്ത് മുസ്ലിം സ്ത്രീകള്‍ പ്രസംഗിക്കുന്ന രീതിയും പുതിയ പ്രവണതകളാണ്. മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ തുടക്കംകുറിച്ച ഇത്തരം അനിസ്ലാമിക രീതികള്‍ രാഷ്ട്രീയത്തിന്റെ മറവില്‍ സ്ത്രീസമൂഹത്തിലേക്ക് കടത്തിക്കൂട്ടാനും വളര്‍ന്നുവരുന്ന ലിബറലിസത്തിനു ആക്കംകൂട്ടാനും ചിലര്‍ ബോധപൂര്‍വം നടത്തുന്ന നീക്കങ്ങള്‍ ഗൗരവപൂര്‍വം കൈകാര്യം ചേയ്യേണ്ടിയിരിക്കുന്നു. പ്രമേയത്തിൽ പറയുന്നു. ടി.പി.സി തങ്ങളാണ് പ്രമേയം അവതരിപ്പിച്ചത്

പ്രമേയത്തിന്റെ പൂര്‍ണരൂപം:

'കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സ്ത്രീപുരുഷന്‍മാര്‍ക്കിടയില്‍ ഇസ്ലാം നിശ്ചയിച്ച അതിര്‍വരമ്പുകള്‍ വല്ലാതെ നേര്‍ത്തുവരുന്നു എന്നത് ആശങ്കാജനകമാണ്. സ്ത്രീപുരുഷന്‍മാര്‍ പരസ്പരം ബോധപൂര്‍വ്വമുള്ള ദര്‍ശനം പോലും വിലക്കിയ മതമാണ് ഇസ്ലാം. വിജയാഹ്ലാദത്തിന്റെ പേരില്‍ രാത്രികളില്‍ നടുറോട്ടില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് നൃത്തംചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.

സംവരണസീറ്റുകളില്‍ അനുയോജ്യരായ സ്ത്രീകള്‍ മത്സരിക്കുന്നത് മനസിലാക്കാം. അവര്‍ ബോര്‍ഡ് മീറ്റിങ്ങുകളിലും അനുബന്ധ യോഗങ്ങളിലും ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടിയും വരും. പക്ഷേ, തെരഞ്ഞെടുപ്പിന്റെ മറവില്‍ ഇസ്ലാമിക നിയമങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ടുള്ള സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല.

ലിബറലിസത്തിന്റെ പിടിയിലകപ്പെട്ട അധുനിക സ്ത്രീത്വത്തോടൊപ്പം മുസ്ലിം സ്ത്രീകളും ലയിച്ചുചേര്‍ന്നു കൊണ്ടിരിക്കുന്നു. നഗരഹൃദയങ്ങളിലൂടെ നടക്കുന്ന പ്രകടനങ്ങളില്‍ പരപുരുഷന്‍മാരോടൊപ്പം മുസ്ലിം സ്ത്രീകളും പങ്കെടുക്കുന്നതിന് ഈയടുത്ത കാലത്താണ് തുടക്കംകുറിച്ചത്.

സ്ത്രീകളോടൊപ്പം ചേര്‍ന്നിരിക്കുന്നതും ഒപ്പം നിര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പൊതുവേദിയില്‍ അന്യപുരുഷന്‍മാരെ അഭിസംബോധന ചെയ്ത് മുസ്ലിം സ്ത്രീകള്‍ പ്രസംഗിക്കുന്ന രീതിയും പുതിയ പ്രവണതകളാണ്. മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ തുടക്കംകുറിച്ച ഇത്തരം അനിസ്ലാമിക രീതികള്‍ രാഷ്ട്രീയത്തിന്റെ മറവില്‍ സ്ത്രീസമൂഹത്തിലേക്ക് കടത്തിക്കൂട്ടാനും വളര്‍ന്നുവരുന്ന ലിബറലിസത്തിനു ആക്കംകൂട്ടാനും ചിലര്‍ ബോധപൂര്‍വം നടത്തുന്ന നീക്കങ്ങള്‍ ഗൗരവപൂര്‍വം കൈകാര്യം ചേയ്യേണ്ടിയിരിക്കുന്നു.

ഇസ്രായീല്‍ വംശജര്‍ ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടമായിരുന്നുവെന്ന നബിവചനം നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത്തരം അനിസ്ലാമിക പ്രവണതകള്‍ക്കെതിരേ മുസ്ലിം പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു.'

ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എ.എം പരീത് എറണാകുളം, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, മലയമ്മ അബൂബക്കര്‍ ബാഖവി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സി.കെ.കെ മാണിയൂര്‍, കെ.കെ ഇബ്രാഹിം ഫൈസി പേരാല്‍, ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, നാസര്‍ ഫൈസി കൂടത്തായ്, സലിം എടക്കര, ജി.എം സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുറഹീം ചുഴലി, എ.കെ അബ്ദുല്‍ ബാഖി, എം.പി മുഹമ്മദ് മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, ഇബ്രാഹിം ബാഖവി കണ്ണൂര്‍, കെ.എ നാസര്‍ മൗലവി വയനാട്, ഹംസ ഹാജി പള്ളിപ്പുഴ, ഹസ്സന്‍ ആലങ്കോട്, അബൂബക്കര്‍ ഫൈസി മലയമ്മ, എന്‍. കുഞ്ഞിപ്പോക്കര്‍, എ. അഷ്റഫ് മുസ്ലിയാര്‍ പറമ്പില്‍പീടിക, കെ.എം കുട്ടി എടക്കുളം, പി.എസ് ഇബ്രാഹിം ഫൈസി കാസര്‍കോട്, സഫ്വാന്‍ തങ്ങള്‍ കണ്ണൂര്‍, ടി.പി.സി തങ്ങള്‍ നാദാപുരം, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കെ. മുഹമ്മദ് കുട്ടി ഹസനി എന്നിവർ സംബന്ധിച്ചു.

Similar Posts