< Back
Kerala
ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത വേണം; വിജയ് ബാബു കേസിൽ ഹൈക്കോടതി
Kerala

'ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത വേണം'; വിജയ് ബാബു കേസിൽ ഹൈക്കോടതി

Web Desk
|
23 Jun 2022 7:23 AM IST

നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതി പരാമർശം

കൊച്ചി: ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത വേണമെന്ന് ഹൈക്കോടതി. നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. തെളിവുകളുടെ സൂക്ഷമ പരിശോധന നടത്തേണ്ട ആവശ്യമില്ല. എങ്കിലും ഉഭയ സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത ആവശ്യമാണെന്ന് ഹൈക്കോടതിയുടെ വിലയിരുത്തൽ.

പുരുഷ വീക്ഷണ കോണിൽ സ്ത്രീയുടെ പെരുമാറ്റരീതികൾ വിലയിരുത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്. ചാരിത്ര്യം,ബലാത്സംഗം ചെറുക്കാനുള്ള ശ്രമം, ശാരീരികമായി മുറിവേറ്റിട്ടുണ്ടോ, ഉടൻ പരാതി നൽകിയോ തുടങ്ങിയ പതിവ് കെട്ടുകഥകളൊന്നും കോടതിയുടെ പരിഗണനവിഷയമാകരുത്. അതൊക്കെ മുൻ വിധികളായി മാറും. ഒരോ കേസിനും അതിന്റെതായ സവിശേഷതയുണ്ടാകും. ആ ഘടകങ്ങൾ കണക്കിലെടുക്കണമെന്നും കോടതി വിലയിരുത്തി.

കേസിന്റെ വസ്തുതകളും തെളിവുകളുടെ സ്വഭാവും ഇരയുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിയുടെ സ്ഥാനവുമൊക്കെ പരിഗണിക്കണം. അതിനാലാണ് ഒരോ കേസിനെയും പ്രത്യേകത കണക്കിലെടുക്കേണ്ടി വരുന്നതെന്നും കോടതി വിലയിരുത്തി.

Similar Posts