< Back
Kerala
തലവൂരിൽ ആയുർവേദ ആശുപത്രിയുടെ സീലിങ് തകർന്ന് വീണ സംഭവം; നിർമ്മാണത്തിലെ പിഴവ് മൂലമെന്ന് പ്രാഥമിക കണ്ടെത്തൽ
Kerala

തലവൂരിൽ ആയുർവേദ ആശുപത്രിയുടെ സീലിങ് തകർന്ന് വീണ സംഭവം; നിർമ്മാണത്തിലെ പിഴവ് മൂലമെന്ന് പ്രാഥമിക കണ്ടെത്തൽ

Web Desk
|
18 Jun 2022 7:26 AM IST

സീലിങ് പുനർനിർമ്മിക്കാൻ കരാറുകാരന് നിർദേശം

കൊല്ലം: പത്തനാപുരം തലവൂരിൽ സർക്കാർ ആയുർവേദ ആശുപത്രിയുടെ സീലിങ് തകർന്ന് വീണത് നിർമ്മാണത്തിലെ പിഴവ് മൂലമെന്ന് പ്രാഥമിക കണ്ടെത്തൽ. സർക്കാർ സ്ഥാപനം നിർമ്മിതി കേന്ദ്രയിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കരാറുകാരന് വീഴ്ച ഉണ്ടായതായി കണ്ടെത്തിയത്. നിർമിതി കേന്ദ്രം ഡയറക്ടർ ഫെബി വർഗീസ്, ചീഫ് എഞ്ചിനീയർ ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തകർന്ന് വീണ ജിപ്‌സം ബോർഡുകൾക്ക് പകരം എത്രയും വേഗം പുതിയവ നിർമ്മിക്കാൻ കരാറുകാരന് ഉദ്യോഗസ്ഥർ നിർദേശം നൽകി.

സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ.ബി ഗണേഷ് കുമാർ എം.എൽ.എയും കോൺഗ്രസും രംഗത്തെത്തി. വിഷയത്തിൽ എം.എൽ.എക്കെതിരെ സമരം വ്യാപിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസം രാത്രിയിലാണ് തലവൂർ ആയുർവേദ ആശുപത്രിയിലെ സീലിങ് താഴേക്ക് പതിച്ചത്. ഈ സമയം രോഗികൾ ഇവിടെ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ മുടക്കി രണ്ട് മാസം മുൻപാണ് ആശുപത്രി കെട്ടിടം നിർമ്മിച്ചത്. കെട്ടിടം വൃത്തിയായി സൂക്ഷിക്കുന്നില്ല എന്ന് പറഞ്ഞ് ഉദ്ഘാടനത്തിന് മുൻപ് കെ.ബി ഗണേഷ് കുമാർ എം.എൽ.എ ആശുപത്രി ജീവനക്കാരെ ശാസിച്ചത് വലിയ വിവാദമായിരുന്നു.

Similar Posts