< Back
Kerala
ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റിയേക്കും; അന്തിമ തീരുമാനം ഇന്ന്
Kerala

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റിയേക്കും; അന്തിമ തീരുമാനം ഇന്ന്

Web Desk
|
5 Nov 2022 6:18 AM IST

  • ചാൻസലർ പദവി ഉപയോഗിച്ചാണ് സർവകലാശാല ഭരണങ്ങളിൽ ഗവർണർ അമിതമായി ഇടപെടുന്നത്. ഇതിന് തടയിടാനാണ് സിപിഎമ്മിന്റെ നീക്കം

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന കാര്യത്തിൽ ഇന്നാരംഭിക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം അന്തിമ തീരുമാനമെടുക്കും. സർവകലാശാലകളെ പ്രതിസന്ധിയിലാക്കുന്ന ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന ചർച്ച ഇന്നലെ സെക്രട്ടേറിയറ്റിൽ ഉണ്ടായി. പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻപ്രായം ഉയർത്തിയതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ ഉണ്ടായെങ്കിലും സംസ്ഥാന കമ്മിറ്റിയിലും വിഷയം ഉയർന്നുവന്നേക്കും.

ചാൻസലർ പദവി ഉപയോഗിച്ചാണ് സർവകലാശാല ഭരണങ്ങളിൽ ഗവർണർ അമിതമായി ഇടപെടുന്നത്. ഇതിന് തടയിടാനാണ് സിപിഎമ്മിന്റെ നീക്കം. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള നിയമഭേദഗതി വേണമെന്ന ആവശ്യം ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായി. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനുള്ള ആലോചനയാണ് സിപിഎം നേതൃതലത്തിലുള്ളത്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ഇന്നും നാളെയും നടക്കുന്ന സംസ്ഥാന കമ്മിറ്റിയിലുണ്ടാകും.

ഓർഡിനൻസ് കൊണ്ടുവന്നശേഷം ഗവർണർ അതിൽ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടുവരാനാണ് ആലോചന. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ വിഷയത്തിൽ കൂടുതൽ വിവാദങ്ങൾ വേണ്ടെന്നാണ് പാർട്ടി തീരുമാനം. പെൻഷൻ പ്രായം ഉയർത്തിയത് പാർട്ടി നയമല്ലെന്നും അതുകൊണ്ടാണ് ഉത്തരവ് മരവിപ്പിച്ചതെന്നും മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരിച്ചിരുന്നു. എങ്കിലും സംസ്ഥാന കമ്മിറ്റി യോഗത്തിലും വിമർശനം ഉയരാനാണ് സാധ്യത. സാംസ്‌കാരിക രംഗത്തേക്കുള്ള സംഘ്പരിവാറിന്റെ കടന്നുകയറ്റം തടയാൻ ലക്ഷ്യം വെച്ചുള്ള സാംസ്‌കാരിക രേഖയ്ക്കും സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകും.

Similar Posts