
രത്തൻ ഖേൽക്കർ Photo| MediaOne
തീവ്ര വോട്ടർപട്ടിക പരിഷ്കരണം; ഇരട്ട വോട്ട് തടയാൻ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
|ഇരട്ട വോട്ട് തടയാൻ എസ്ഐആറിൽ സംവിധാനമില്ലെന്ന മീഡിയവൺ വാർത്ത ശരിവെച്ചാണ് രത്തൻ ഖേൽക്കറിന്‍റെ പ്രതികരണം
പാലക്കാട്: വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ ഇരട്ട വോട്ട് തടയാൻ സംവിധാനം കൊണ്ടു വരും. എന്യുമറേഷൻ ഫോം അപ് ലോഡ് ചെയ്യുമ്പോൾ തന്നെ പരിശോധിക്കുന്നത് പരിഗണനയിലാണ്. അന്തിമ വോട്ടർപട്ടിക വരുമ്പോൾ ഇരട്ട വോട്ടുകൾ ഒഴിവാക്കപ്പെടുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ മീഡിയവണിനോട് പറഞ്ഞു.
ഇരട്ട വോട്ട് തടയാൻ എസ്ഐആറിൽ സംവിധാനമില്ലെന്ന മീഡിയവൺ വാർത്ത ശരിവെച്ചാണ് രത്തൻ ഖേൽക്കറിന്‍റെ പ്രതികരണം.
ഇരട്ടവോട്ട് കണ്ടെത്താനോ ഇരട്ട വോട്ട് ചേർക്കുന്നത് തടയാനോ എസ്ഐആറിൽ സംവിധാനമില്ലെന്ന വാര്‍ത്തകൾ ഇന്നലെ മീഡിയവൺ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു വ്യക്തി രണ്ട് സ്ഥലത്ത് എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയാൽ രണ്ടിടത്തും വോട്ടർ പട്ടികയിൽ ഉൾപ്പെടും. എസ്ഐആർ നടന്നാലും ഇരട്ടവോട്ട് ക്രമക്കേട് തടയനാവില്ലെന്നാണ് നടപടിക്രമങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
വോട്ടർ പട്ടിക ശുദ്ധീകരിക്കാനാണ് എസ്ഐ ആർ നടപ്പാക്കുന്നത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം. എന്നാൽ ഇരട്ട വോട്ട് തടയാൻ എസ് ഐ ആറിൽ സംവിധാനം ഇല്ല. ഒരു വ്യക്തിക്ക് നിലവിൽ രണ്ട് സ്ഥലത്ത് വോട്ട് ഉണ്ടെങ്കിൽ രണ്ട് സ്ഥലത്തേയും ബിഎല്‍ഒമാരിൽനിന്ന് എന്യൂമറേഷൻ ഫോം ലഭിക്കും. ഒരു സ്ഥലത്തെ വോട്ട് നിലനിർത്തി, രണ്ടാമത്തെ സ്ഥലത്തെ വോട്ട് ഒഴിവാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്നത്. എന്നാൽ ഒരു വ്യക്തി രണ്ട് സ്ഥലത്തേയും വോട്ട് നിലനിർത്തിയാൽ അത് കമ്മീഷന് കണ്ടെത്താൻ നിലവിൽ കഴിയില്ല. വോട്ടർമാർ ഇങ്ങനെ ചെയ്യില്ലെന്ന വിശ്വാസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രകടിപ്പിക്കുന്നത്.