
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു
|തലശേരി രജിസ്ട്രാർ ഓഫീസിലാണ് പിണറായി പത്രിക നൽകിയത്
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടത്ത് നിന്ന് മത്സരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തലശ്ശേരി സബ് രജിസ്റ്റർ ഓഫീസിൽ നേതാക്കള്‍ക്ക് ഒപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. വിവിധ ജില്ലകളിലെ സ്ഥാനാർഥികളും പത്രിക സമർപ്പിച്ചിട്ടുണ്ട്.
പിണറായിയിൽ നിന്ന് വാഹനപ്രചരണമായിട്ടാണ് സബ് രജിസ്റ്റർ ഓഫീസിൽ എത്തി മുഖ്യമന്ത്രി നാമനിർദേശ പത്രിക സമർപ്പിക്കണം എന്നായിരുന്നു തീരുമാനമെങ്കിലും വാഹനപ്രചരണം പിന്നീടൊഴിവാക്കി. മൂന്നാമങ്കത്തിനായി നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കർ എ.എന്‍ ഷംസീർ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ അടക്കമുള്ള മുതിർന്ന നേതാക്കൾ എല്ലാം ഉണ്ടായിരുന്നു. 15 മിനിറ്റ് കൊണ്ട് നടപടികൾ പൂർത്തിയാക്കി ഇറങ്ങിയ മുഖ്യമന്ത്രി പറയാനുള്ളതെല്ലാം പിന്നീട് പറയാം എന്ന് പ്രതികരിച്ചു.
സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന് കൊട്ടാരക്കരയിൽ നിന്ന് മത്സരിക്കുന്ന ആയിഷ പോറ്റി തഹസില്‍ദാർക്ക് മുന്നില്‍ നിർദേശ പത്രിക സമർപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള നേതാക്കൾക്കൊപ്പം ആണ് പത്രിക സമർപ്പിക്കാൻ അയിഷാ പോറ്റിയെത്തിയത്. പാലക്കാട് കോങ്ങാട് യുഡിഎഫ് സ്ഥാനാർഥിയെ കെ.എ തുളസി പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിന് അധിക ദിവസം ഇനി ബാക്കിയില്ലാത്തതുകൊണ്ട് വരും ദിവസങ്ങളിൽ സ്ഥാനാർഥികളും മുതിർന്ന പാർട്ടി പ്രവർത്തകർ അതിനുള്ള തിരക്കിലാവും.