< Back
Kerala
Chief minister press meet about Wayanad landslide
Kerala

മുണ്ടക്കൈ ദുരന്തം: പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കും - മുഖ്യമന്ത്രി

Web Desk
|
3 Aug 2024 12:29 PM IST

215 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 87 സ്ത്രീകൾ, 98 പുരുഷൻമാർ, 30 കുട്ടികൾ എന്നിങ്ങനെയാണ് കണ്ടെത്തിയത്.

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമാണത്തെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവൻ പോലും പണയംവെച്ച് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തിയവരെ അദ്ദേഹം അഭിനന്ദിച്ചു.

215 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 87 സ്ത്രീകൾ, 98 പുരുഷൻമാർ, 30 കുട്ടികൾ എന്നിങ്ങനെയാണ് കണ്ടെത്തിയത്. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10042 പേരാണ് താമസിക്കുന്നത്. ദുരന്തമേഖലയിലും ചാലിയാറിലും തരിച്ചിൽ നടക്കുകയാണ്. കേരളമൊന്നാകെ വയനാടിനെ കൈപിടിച്ചുയർത്താനായി കൂടെ നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരിച്ചറിയാൻ കഴിയാത്ത 66 മൃതദേഹങ്ങൾ കണ്ടെത്തി. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ സർവമത പ്രാർഥനയോടെ സംസ്‌കരിക്കും. പഞ്ചായത്തുകളാണ് അതിന് നേതൃത്വം നൽകേണ്ടത്. വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സംവിധാനമൊരുക്കും. അതിന് നേതൃത്വം നൽകാൻ വിദ്യാഭ്യാസ മന്ത്രി വയനാട്ടിലെത്തും. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേകം ചുമതല നൽകും. ദൂരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ ക്യു.ആർ കോഡ് പിൻവലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts