
‘ലഹരിക്കെതിരെ ഒന്നും ചെയ്യാത്ത സർക്കാരല്ല’; കണക്കുമായി പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി
|ഷഹബാസ് കേസ് പൊലീസ് കൃത്യമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരിക്കെതിരെ ഒന്നും ചെയ്യാത്ത സർക്കാറാണെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'ലഹരി പ്രതിരോധിക്കാൻ ഡി ഹണ്ട് നടത്തി. പരിശോധനയിൽ 2762 കേസ് രജിസ്റ്റർ ചെയ്തു. ആൻറി നാർക്കോട്ടിക്സ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ലഹരിയുടെ യഥാർത്ഥ സ്രോതസ്സിലേക്ക് എത്തിച്ചേരാൻ ശ്രമം നടത്തിയിട്ടുണ്ട്. വിമുക്തിയുടെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു. എക്‌സൈസിന് ആയുധമില്ലെന്നാരോപണം തെറ്റാണ്. എക്‌സൈസ് വകുപ്പിന് 8 എംഎം ഓട്ടോ പിസ്റ്റല്‍ തോക്കുകള്‍ ഉള്‍പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ട്'- മുഖ്യമന്ത്രി പറഞ്ഞു.
ഷഹബാസ് കൊലക്കേസ് പൊലീസ് കൃത്യമായി അന്വേഷിക്കും. കുട്ടികളിൽ അക്രമോത്സുകത വർധിക്കുകയാണ്. എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് വിശദമായ ചർച്ച വേണം. സിനിമയിലെ അക്രമവാസന പരിശോധിക്കണം. പരിശോധിക്കേണ്ടത് സെൻസർ ബോർഡാണ്. വയലൻസ് ആഘോഷിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. റാഗിങ് ക്യാമ്പസുകളിൽ തിരിച്ച് വരുന്നു. എങ്ങനെ നേരിടണമെന്നത് ചർച്ച ചെയ്യും. ലഹരിക്കെതിരെ ഒരുമയാണ് വേണ്ടതെന്നും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു..
15 മിനിറ്റ് കൊണ്ട് കേരളത്തിലെവിടെയും ലഹരി കിട്ടുന്ന അവസ്ഥയാണെന്നും ലഹരിയെ നേരിടാൻ കുറേക്കൂടി ഗൗരവമായ പ്ലാൻ നമുക്ക് ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ലഹരിവ്യാപനം രൂക്ഷമാകുന്നതിനെക്കുറിച്ചും നിയമസഭയില്‍ രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഒന്‍പതു വര്‍ഷം ഭരിച്ചിട്ടും ഒരുതരത്തിലുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.