
അനധികൃത സ്വത്ത് സമ്പാദനം; മുൻ മന്ത്രി വി.എസ് ശിവകുമാറിന് ക്ലീൻ ചിറ്റ്
|ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രി വി.എസ് ശിവകുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്. ശിവകുമാറിന്‍റെ ഡ്രൈവർ ഷൈജു ഉൾപ്പെടെ മൂന്നുപേർ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും കണ്ടെത്തി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള റിപ്പോർട്ട് ശിവകുമാറിന് ആശ്വാസമായി.
ശിവകുമാർ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പരാതി. 2011 മുതൽ 2016 വരെയുള്ള കാലയളവിലെ വരുമാനമാണ് പരിശോധിച്ചത്. ഈ കാലയളവിൽ അനധികൃതമായി ശിവകുമാർ സ്വത്തുക്കൾ സമ്പാദിച്ചിട്ടില്ലെന്നാണ് വിജിലൻസിന്റെ റിപ്പോർട്ട്. എന്നാൽ ശിവകുമാറുമായി ബന്ധമുള്ള ആളുകളുടെ വരുമാനത്തിൽ വൻതോതിലുള്ള വർദ്ധനമാണുള്ളത്. ശിവകുമാറിന്റെ ഡ്രൈവർ ഷൈജുവിന് 6 ലക്ഷം രൂപയാണ് വരുമാനം.
എന്നാൽ ഇക്കാലയളവിൽ 27 ലക്ഷം രൂപയോളം ആസ്തി വർധനവ് ഉണ്ടായിട്ടുണ്ട്. ശിവകുമാറിന്‍റെ അനുയായിയും കോൺഗ്രസ് പ്രവർത്തകനുമായ രാജേന്ദ്രന്‍റെ ആസ്തിയിൽ അഞ്ചു വർഷത്തിനിടെ ഒരു കോടി രൂപയുടെ മുകളിലായി. അഡ്വക്കേറ്റ് ഹരികുമാറിന് 44 ലക്ഷം രൂപയുടെ ആസ്തി വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ശിവകുമാറിന്റെ ഡ്രൈവറായിരുന്ന ഷൈജുവിനെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസ് സർക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്.
അഡ്വക്കറ്റ് ഹരികുമാർ, രാജേന്ദ്രൻ എന്നിവരുടെ കാര്യത്തിൽ ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിനും ശിപാർശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വിഎസ് ശിവകുമാർ ഇത്തവണ സീറ്റ് ഉറപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.