< Back
Kerala
Closing the case in Najeebs disappearance is a cruel challenge to questions of justice: SIO
Kerala

നജീബിന്റെ തിരോധാനത്തിൽ അന്യായമായി കേസ് അവസാനിപ്പിച്ച നടപടി നീതിയുടെ ചോദ്യങ്ങളോടുള്ള ക്രൂരമായ വെല്ലുവിളി: എസ്ഐഒ

Web Desk
|
2 July 2025 6:38 PM IST

സംഭവത്തിൽ കുറ്റക്കാരായ സംഘ്പരിവാർ വിദ്യാർഥികളെ വെറുതെ വിടുകയും നജീബിനെ കുറ്റവാളിയായി ചിത്രീകരിക്കാനുമാണ് ഡൽഹി പൊലീസും മാധ്യമങ്ങളും ശ്രമിച്ചതെന്ന് എസ്‌ഐഒ ദേശീയ സെക്രട്ടറി ത്വൽഹ മന്നാൻ പറഞ്ഞു.

ന്യൂഡൽഹി: എബിവിപി നേതാക്കളുടെ ആക്രമണത്തെ തുടർന്ന് ഒമ്പതു വർഷം മുമ്പ് ഹോസ്റ്റലിൽ നിന്നും കാണാതാക്കപ്പെട്ട ജെഎൻയു വിദ്യാർഥി നജീബ് അഹമ്മദിന്റെ കേസ് അവസാനിപ്പിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ച ഡൽഹി ഹൈക്കോടതി തീരുമാനം തികഞ്ഞ അനീതിയെന്ന് എസ്‌ഐഒ ദേശീയ സെക്രട്ടറി ത്വൽഹ മന്നാൻ. നജീബിന്റെ നിർബന്ധ തിരോധാനം ഒറ്റപ്പെട്ട സംഭവമല്ല, ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടരുന്ന പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികളുടെ അവകാശ നിഷേധത്തിന്റെയും വിവേചനങ്ങളുടെയും ഏറ്റവും പ്രധാന ഉദാഹരണമാണ് നീതി നിഷേധിക്കപ്പെട്ട നജീബ്.

സംഭവത്തിൽ കുറ്റക്കാരായ സംഘ്പരിവാർ വിദ്യാർഥികളെ വെറുതെ വിടുകയും നജീബിനെ കുറ്റവാളിയായി ചിത്രീകരിക്കാനുമാണ് ഡൽഹി പൊലീസും മാധ്യമങ്ങളും ശ്രമിച്ചത്. മകനെ തേടി കഴിഞ്ഞ ഒമ്പതു വർഷമായി നിയമ സംവിധാനങ്ങളിൽ നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് നിരവധി തവണ സമീപിച്ചെങ്കിലും ഇരകളെ വേട്ടയാടുന്ന സമീപനമാണ് ഭരണകൂടം സ്വീകരിച്ചത്. നജീബ് എവിടെയെന്ന ചോദ്യത്തിന് ഉത്തരങ്ങളൊന്നുമില്ലാതെ അന്വേഷണം അവസാനിപ്പിക്കുന്നതിലൂടെ, സിബിഐക്ക് പലതും സംരക്ഷിക്കേണ്ടതുണ്ടെന്നത് വ്യക്തമാണ്. രാജ്യത്തെ മുൻനിര അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത നഷ്ടപെടുത്തിയ ക്രൂരമായ നടപടിയാണിത്.

പിന്നാക്ക മർദിത ജനവിഭാഗങ്ങളിലെ വിദ്യാർഥികളുടെ ഉയർത്തെഴുന്നേല്പിന്റെ പേരാണ് നജീബ് അഹമ്മദ്. നജീബിനെ കണ്ടെത്തുന്നത് വരെ നിരന്തരമായി സമരരംഗത്ത് തുടരാൻ തന്നെയാണ് എസ്ഐഒവിന്റെ തീരുമാനം. അന്യായമായി കേസ് അവസാനിപ്പിച്ച നടപടിക്കെതിരെ നിയമപരമായും രാഷ്ട്രീയമായും എസ്ഐഒ ചോദ്യം ചെയ്യുമെന്നും നജീബിന്റെ കുടുംബവുമായി കൂടിയാലോചിച്ച് കൂടുതൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും എസ്ഐഒ ദേശീയ സെക്രട്ടറി ത്വൽഹ മന്നാൻ കൂട്ടിച്ചേർത്തു.

Similar Posts