< Back
Kerala
മുഖ്യമന്ത്രിയുടെ ഓഫീസിൽ സുപ്രധാന നിയമനം: കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി
Kerala

മുഖ്യമന്ത്രിയുടെ ഓഫീസിൽ സുപ്രധാന നിയമനം: കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി

Web Desk
|
25 May 2021 4:40 PM IST

ഉപദേഷ്ടാക്കളെ ഒഴിവാക്കിയാണ് നിലവിലെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.

മുന്‍ ചീഫ് സെക്രട്ടറി കെ. എം എബ്രഹാമിന് നിര്‍ണ്ണായക പദവി നല്‍കികൊണ്ട് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളെ നിയമിച്ചുള്ള ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിട്ടാണ് കെ.എം എബ്രഹാമിന്‍റെ നിയമനം. സിഎം രവീന്ദ്രന്‍ അഡീഷണല്‍ സെക്രട്ടറിയായി തുടരും. ഉപദേഷ്ടാക്കളെ ഒഴിവാക്കിയാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.

നിലവില്‍ കിഫ്ബി സി.ഇ.ഒ ആയ കെ.എം എബ്രഹാം ആ സ്ഥാനത്ത് തുടരും. അതില്‍ മാറ്റം വരുത്താതെയാണ് സുപ്രധാനമായ പോസ്റ്റിലേക്ക് അദ്ദേഹത്തെ നിയമിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിട്ടാണ് നിയമനം. കിഫ്ബി അഡീഷണല്‍ സി.ഇ.ഒ ആയി സത്യജിത് രാജനെ നിയമിച്ചു.

കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ആറ് ഉപദേഷ്ടാക്കളാണ് മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നത്. ആദ്യഘട്ട സ്റ്റാഫ് പട്ടിക പുറത്തിറങ്ങിയപ്പോൾ ഉപദേശകർ എന്ന പദവിയിൽ ആരും ഉൾപ്പെട്ടിട്ടില്ല. പ്രഭാവർമയുടെ പുതിയ പദവിയുടെ പേര് മുഖ്യമന്ത്രിയുടെ സെക്രട്ടറി മീഡിയ എന്നാണ്. ശാസ്ത്ര ഉപദേഷ്ടാവായിരുന്ന ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.സി ദത്തൻ മെൻറർ സയൻസ് എന്ന സ്ഥാനത്തേക്കു മാറി. മാധ്യമപ്രവർത്തകൻ പി.എം മനോജ് ഇത്തവണയും പ്രസ് സെക്രട്ടറി യുടെ ചുമതല വഹിക്കും.

മുഖ്യമന്ത്രിയുടെ വിശ്വസ്തൻ സി.എം രവീന്ദ്രനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിലനിർത്തി. പി. ഗോപൻ, മേജർ ദിനേശ് ഭാസ്കർ എന്നിവരും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായി തുടരും. വി.എം സുനീഷ് ഇത്തവണയും പെഴ്സണൽ അസിസ്റ്റൻ്റായി മുഖ്യമന്ത്രിയുടെ കൂടെയുണ്ടാകും.

കഴിഞ്ഞ സർക്കാരിൽ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയും സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥും നിയമ ഉപദേഷ്ടാവ് എൻ.കെ.ജയകുമാറുമായിരുന്നു. മീഡിയ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് നിലവിൽ രാജ്യസഭ എം പിയാണ്. ആ സ്ഥാനത്തേക്കും മറ്റാരും ഉണ്ടാകില്ലെന്നാണ് സൂചന. സി.പി. എം സംസ്ഥാന സമിതി അംഗങ്ങളായ പുത്തലത്ത് ദിനേശനെ പൊളിറ്റിക്കള്‍ സെക്രട്ടറിയായും കെ കെ രാഗേഷിനെ- പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചിരിന്നു

Similar Posts