< Back
Kerala
കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം: സി.എൻ വിജയകുമാരിക്ക് ജാമ്യം
Kerala

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം: സി.എൻ വിജയകുമാരിക്ക് ജാമ്യം

Web Desk
|
8 Dec 2025 4:28 PM IST

ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്

തിരുവനന്തപുരം: കേരള സർവകലാശാല ജാതി അധിക്ഷേപ കേസിൽ സി.എൻ വിജയകുമാരിയ്ക്ക് ജാമ്യം. നെടുമങ്ങാട്ട് എസ്ടി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

മൂന്ന് ഞായറാഴ്ച്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. സമാനമായ രീതിയിൽ ഇനി സംഭവങ്ങൾ ഉണ്ടാവരുതെന്നും കോടതി.

സി.എൻ വിജയകുമാരിയോട് കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു. കോടതിയിൽ ഹാജരായി ജാമ്യം എടുക്കാമെന്ന് പ്രതിഭാഗം വക്കീൽ കോടതി അറിയിച്ചിരുന്നു. വിപിൻ വിജയന്റെ ഭാഗം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം.

വിപിന്‍ വിജയന്റെ ജാതി അധിക്ഷേപ പരാതിയില്‍ വിജയകുമാരിക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്തിരുന്നു.

ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പരാതിക്കാരന്റെ ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കാമെന്നായിരുന്നു കോടതി നിലപാട്. ഗവേഷണ പ്രബന്ധത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിലെ ദേഷ്യവും രാഷ്ട്രീയ പകപോക്കലുമാണ് വിപിന്റെ പരാതിക്ക് അടിസ്ഥാനമെന്നാണ് അധ്യാപികയുടെ വാദം.

നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് ചൂണ്ടിക്കാണിച്ച് വിസിക്കും വിപിന്‍ പരാതി നൽകിയിട്ടുണ്ട്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയിൽ പറയുന്നു.

Similar Posts