< Back
Kerala
ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി ഇടത് സൈബർ പേജുകൾ
Kerala

ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി ഇടത് സൈബർ പേജുകൾ

Web Desk
|
3 Dec 2021 9:31 PM IST

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനവുമായി ഇടത് സൈബർ പേജുകൾ. തലശ്ശേരിയിലെ നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം നടത്തിയ സംഭവത്തിലാണ് കേരള പൊലീസിനെ വിമർശിച്ച ഇടത് അനുകൂല സൈബർ പേജുകൾ രംഗത്ത് വന്നത്.

"വകുപ്പ് കൈമാറാൻ സമയമായി", "എന്തിനാണ് ഇങ്ങനെ പോലീസിനെ നോക്കുകുത്തിയായി നിർത്തുന്നത്", "നാണമുണ്ടോ പോലീസേ......." ഇങ്ങനെ പോകുന്നു വിമർശനങ്ങൾ. തിരുവല്ലയിൽ സി.പി.എം നേതാവ് സന്ദീപിന്റെ കൊലപാതകത്തിൽ പൊലീസിന്റെ കാര്യക്ഷമത ഇല്ലായ്മയെയും ഫേസ്‌ബുക്ക് പോസ്റ്റുകളിൽ വിമർശിക്കുന്നുണ്ട്. റെഡ് ആർമി, പോരാളി ഷാജി തുടങ്ങിയ ഇടത് അനുകൂല ഫേസ്‌ബുക്ക് പേജുകളിലാണ് വിമർശനങ്ങൾ.

നൂറുകണക്കിന് പ്രവർത്തകരാണ് തലശ്ശേരിയിൽ പ്രകടനത്തിൽ പങ്കെടുക്കുന്നത്. മാർച്ച് തുടങ്ങി 100 മീറ്റർ പിന്നിട്ടപ്പോൾ തന്നെ പൊലീസ് തടഞ്ഞു. മാർച്ചിനെ അഭിസംബോധന ചെയ്ത് ബിജെപി, യുവമോർച്ച നേതാക്കൾ സംസാരിച്ചതിന് ശേഷമാണ് പൊലീസ് ഇടപെട്ടത്. ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർ പിരിഞ്ഞുപോവുകയായിരുന്നു.

കെടി ജയകൃഷ്ണൻ അനുസ്മരണത്തോട് അനുബന്ധിച്ച് ബിജെപി വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിയതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇതിന് മറുപടിയായി യൂത്ത്‌ലീഗ്, എസ്ഡിപിഐ, കോൺഗ്രസ്, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.




എസ്ഡിപിഐ പ്രകടനത്തിന് ശേഷം ബിജെപി പ്രവർത്തകരുമായി സംഘർഷമുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് പ്രകടനം നടത്തിയത്. സംഘർഷാവസ്ഥ ഒഴിവാക്കാൻ പൊലീസ് 144 പ്രഖ്യാപിച്ചെങ്കിലും അത് ലംഘിച്ച് ബിജെപി പ്രകടനം നടത്തുകയായിരുന്നു.

Summary : Communist cyber pages against kerala police

Related Tags :
Similar Posts