
കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരായ പരാതി റദ്ദാക്കി
|സംസ്ഥാന പട്ടികജാതി-പട്ടിക വർഗ കമ്മീഷൻ്റേതാണ് നടപടി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരായ പരാതി റദ്ദാക്കി. സംസ്ഥാന പട്ടികജാതി-പട്ടിക വർഗ കമ്മീഷന്റേതാണ് നടപടി. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ, പി.എസ് ഗോപകുമാർ എന്നിവർക്കെതിരായ പരാതിയാണ് റദ്ദാക്കിയത്.
എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനായിരുന്നു പരാതിക്കാരൻ. പൊലീസിന്റെ അന്വേഷണത്തിൽ ജാതി അധിക്ഷേപം നടന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ ജാത്യാധിക്ഷേപം നടത്തിയ ഡോ. സി.എന്‍ വിജയകുമാരിക്കെതിരായ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. ജാതി അധിക്ഷേപം നടത്തിയ വിജയകുമാരിയെ പുറത്താക്കണമെന്ന് ഇടത് അംഗങ്ങൾ സെനറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഡീനിനെ പിന്തുണച്ചായിരുന്നു ബിജെപി സിന്‍ഡിക്കേറ്റ് അംഗം വിവാദ പരാമര്‍ശം നടത്തിയത്. ടീച്ചറുടെ വീട്ടില്‍ ടീച്ചര്‍ക്കും അവരുടെ കുട്ടികള്‍ക്കും ഭര്‍ത്താവിനും അന്നം വിളമ്പിക്കൊടുക്കുന്നത് പോലും ഒരു ദളിത് വ്യക്തിയാണെന്നായിരുന്നു ഡോ. വിനോദ് കുമാറിന്റെ പരാമര്‍ശം. എന്നാല്‍ ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് പറയാനാണ് ഉദ്ദേശിച്ചത് എന്ന് ബിജെപി സിന്‍ഡിക്കറ്റ് അംഗം ഡോ. പി.എസ് ഗോപകുമാറും വിശദീകരിച്ചു.