< Back
Kerala
വിസിയും സിൻഡിക്കേറ്റും തമ്മില്‍ പോര്; സാങ്കേതിക സർവകലാശാലയിൽ ഭരണ സ്തംഭനമെന്ന് പരാതി
Kerala

വിസിയും സിൻഡിക്കേറ്റും തമ്മില്‍ പോര്; സാങ്കേതിക സർവകലാശാലയിൽ ഭരണ സ്തംഭനമെന്ന് പരാതി

Web Desk
|
3 April 2025 6:49 AM IST

പരീക്ഷാ നടത്തിപ്പും ജീവനക്കാരുടെ ശമ്പള വിതരണവും പ്രതിസന്ധിയിലാണ്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഭരണ സ്തംഭനം എന്ന് പരാതി. ബജറ്റ് അവതരണം നടക്കാത്തതിനാൽ തന്നെ സാമ്പത്തിക ഇടപാടുകൾ എല്ലാം സ്തംഭിച്ചു. പരീക്ഷാ നടത്തിപ്പും ജീവനക്കാരുടെ ശമ്പള വിതരണവും അടക്കം പ്രതിസന്ധിയിലാണ്. വിസിയും സിൻഡിക്കേറ്റും തമ്മിലുള്ള പോരുമൂലം പല പ്രധാനപ്പെട്ട തീരുമാനങ്ങളും പാതിവഴിയിലാണ്.

ഏറെനാളായി സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസിലറും സിൻഡിക്കേറ്റും തമ്മിലുള്ള തർക്കം തുടങ്ങിയിട്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന സിൻഡിക്കേറ്റ് യോഗം മുതൽ സർവകലാശാലയിലെ പല പ്രധാന തീരുമാനങ്ങളെയും ഈ തർക്കം ബാധിക്കാൻ തുടങ്ങി.

ഉദ്യോഗസ്ഥ നിയമനം, സാമ്പത്തിക ഇടപാടുകൾ, പ്രധാനപ്പെട്ട തീരുമാനങ്ങൾ എന്നിവ പ്രതിസന്ധിയിലായി. കൂട്ടത്തിൽ ഏറ്റവും അവസാനത്തേതാണ് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട തർക്കം. 2024 25 സാമ്പത്തിക വർഷം അവസാനിച്ചിട്ടും അടുത്ത വർഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കലോ അവതരണമോ നടന്നിട്ടില്ല. ബജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യാൻ വിളിച്ച രണ്ട് യോഗങ്ങളും അലസി പിരിഞ്ഞു. ഇതോടെ പുതിയ സാമ്പത്തിക വർഷത്തിൽ പണം ചെലവഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. വൈസ് ചാൻസലർ മനഃപൂർവം സർവകലാശാലയിൽ പ്രതിസന്ധി ഉണ്ടാക്കുന്നു എന്നാണ് സിൻഡിക്കേറ്റിൻ്റെ ആരോപണം.

ഇത് കൂടാതെ വിസി താത്കാലികമായി ചുമതലപ്പെടുത്തിയ രജിസ്ട്രാർ പരീക്ഷാ കൺട്രോളർ എന്നിവരുടെ കാലാവധിയും ഇതിനോടകം അവസാനിച്ചിട്ടുണ്ട്. ഇനി ഈ തസ്തികകളിലേക്ക് ആളെ നിയമിക്കേണ്ടത് സിൻഡിക്കേറ്റാണ്. കഴിഞ്ഞ രണ്ട് സിൻഡിക്കേറ്റ് യോഗങ്ങളും എങ്ങുമെത്താതെ പിരിഞ്ഞതോടെ പരീക്ഷാ - ഭരണപ്രവർത്തനങ്ങളും അവതാളത്തിലായി.


Related Tags :
Similar Posts