< Back
Kerala
Complaint of coup  in Gulati Institute of finance and taxation recruitment process
Kerala

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നിയമനപ്രക്രിയയിൽ അട്ടിമറിയെന്ന് പരാതി

Web Desk
|
27 Sept 2023 7:23 AM IST

ആദ്യ റാങ്ക്പട്ടികയിൽ ഇല്ലാത്ത ആൾക്ക് നിയമനം നൽകാൻ പുതിയ ലിസ്റ്റ് തയ്യാറാക്കിയെന്നാണ് ആരോപണം

തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലേ നിയമനപ്രക്രിയയിൽ അട്ടിമറിയെന്ന് പരാതി. ആദ്യ റാങ്ക്പട്ടികയിൽ ഇല്ലാത്ത ആൾക്ക് നിയമനം നൽകാൻ പുതിയ ലിസ്റ്റ് തയ്യാറാക്കിയെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. അസിസ്റ്റന്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള പട്ടികയിലാണ് ക്രമക്കേട്.

ഈ വർഷം മാർച്ചിലാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് വിവിധ അധ്യാപക തസ്തികളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചത്. ഓഗസ്റ്റ് 7 മുതൽ 11 വരെയുള്ള തീയതികളിൽ അഭിമുഖം നടന്നു. ഇതിൽ പബ്ലിക് ഫിനാൻസ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് രണ്ടു ജനറലും ഒരു ഒബിസി മുസ്ലിമും അടക്കം മൂന്നു ഒഴിവുകൾ ആണ് ഉണ്ടായിരുന്നത്. സെപ്റ്റംബർ 18ന് ഇറങ്ങിയ ആദ്യ പട്ടികയിൽ ജനറൽ വിഭാഗത്തിലെ ലിസ്റ്റിൽ അശ്വതി റേച്ചൽ വർഗീസ്, സുമലത ബി എസ് എന്നിവരാണ് ഇടം നേടിയത്. വെയ്റ്റിംഗ് ലിസ്റ്റിൽ ഒന്നാമത് ഉണ്ടായിരുന്നത് മുഹമ്മദ് റിയാസ് എം പി എന്ന ഉദ്യോഗാർത്ഥി. സ്വാഭാവികമായും ബാക്കിയുള്ള ഒരു ഒബിസി ഒഴിവിലേക്ക് പരിഗണിക്കേണ്ടത് റിയാസിനെ ആണ്. എന്നാൽ ഒബിസി മെറിറ്റ് പട്ടികയിൽ ഇടം നേടിയത് വെയ്റ്റിംഗ് ലിസ്റ്റിൽ ആദ്യ അഞ്ചിൽ പോലും ഇല്ലാത്ത ഷംന തച്ചപറമ്പൻ എന്ന ഉദ്യോഗാർത്ഥി.

പരാതി ഉയർന്നതോടെ തൊട്ടടുത്ത ദിവസം തന്നെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് പുതുക്കിയ പട്ടിക ഇറക്കി. ഈ പട്ടികയിലെ ജനറൽ വെയ്റ്റിംഗ് ലിസ്റ്റിൽ റിയാസിന് മുകളിൽ ഒന്നാമതായി ആദ്യ ലിസ്റ്റിൽ ഇല്ലാത്ത ഷംന വന്നു. വേണ്ടത്ര യോഗ്യതയില്ലാത്തവരെയാണ് നിയമനത്തിന് പരിഗണിച്ചത് എന്നും ആരോപണം ഉണ്ട്. നിയമന നടപടികൾ പൂർത്തിയാകുന്നതിനു മുൻപേ തന്നെ ആശയക്കുഴപ്പം പരിഹരിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

Similar Posts