
'ഒരാവശ്യവുമില്ലാതെ തല്ലി, ചെയ്യാത്ത കാര്യത്തിന് 15 ദിവസം ജയിലിലിട്ടു'; പാലക്കാട്ടും കസ്റ്റഡി മർദന പരാതി
|തൃശൂർ എസിപി സലീഷ് എൻ. ശങ്കരനെതിരെയാണ് പരാതി
പാലക്കാട്: പാലക്കാട്ടും കസ്റ്റഡി മർദന പരാതി. തൃശൂർ എസിപി സലീഷ് എൻ. ശങ്കരനെതിരെയാണ് പരാതി. എട്ട് വർഷം മുൻപ് പാലക്കാട് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെ സിഐയായിരിക്കെ സലീഷും രണ്ട് സിവിൽ പൊലീസ് ഓഫീസർമാരും ചേർന്ന് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ വച്ച് മർദിച്ചുവെന്നാണ് വിജയകുമാർ പരാതി നൽകിയിരിക്കുന്നത്.
പൊലീസിനെ മർദിച്ചു എന്ന കേസ് ചുമത്തി വിജയകുമാറിനെ 15 ദിവസം ജയിലിലിട്ടു. ചിറ്റൂർ കോടതി വിജയകുമാറിനെ വെറുതെ വിട്ടെങ്കിലുംകുറ്റക്കാരായ ഉദ്യോഗന്ഥർക്ക് എതിരെ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
2017 മെയ് 25ന് കൊല്ലങ്കോട് ടൗണിൽ നിൽക്കുകയായിരുന്ന വിജയകുമാറിനോട് മഫ്തിയിലുള്ള പൊലീസ് ഫോൺ ആവശ്യപെട്ടു. നൽകാതായതോടെ പിടിവലിയായി. നികുതിവെട്ടിച്ച് കോഴിക്കടത്തുന്ന സംഘത്തിൽ പെട്ട വ്യക്തിയാണെന്ന് തെറ്റിധരിച്ചാണ് വിജയകുമാറിനെ പിടിച്ച് കൊണ്ട് പോയത്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം സിഐയും മറ്റ് രണ്ട് പൊലീസുകാരും ചേർന്ന് വിജയകുമാറിനെ അതി ക്രൂരമായി മർദിച്ചു എന്നാണ് പരാതി.
പൊലീസിനെ മർദിച്ചു എന്ന വകുപ്പ് ചുമത്തിയതിനാൽ കോടതി 15 ദിവസം റിമാൻ്റ് ചെയ്തു. രണ്ട് വർഷം മുൻമ്പാണ് തെളിവില്ലെന്ന് കണ്ട് വിജയകുമാറിനെ ചിറ്റൂർ കോടതി വെറുതെ വിട്ടത്. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മനുഷ്യവകാശ കമ്മീഷൻ തൃശൂർ റെയ്ഞ്ച് ഐജിക്ക് നിർദേശം നൽകിയിരുന്നു. ഐജിയുടെ പ്രതിനിധി വിജയകുമാറിൻ്റെ മൊഴി എടുത്തിരുന്നു. ഏഴ് വർഷമായിട്ടും വിജയകുമാറിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.