
എസ്‌ഐആറിൽ ആശങ്ക തീരുന്നില്ല; പ്രവാസി വോട്ടർമാരുടെ അപേക്ഷയിൽ സൂക്ഷ്മപരിശോധന
|പാസ്‌പോർട്ടിലെ മേൽവിലാസം മാത്രമേ അപേക്ഷയിൽ നൽകാൻ കഴിയൂ എന്ന വ്യവസ്ഥ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്
പാലക്കാട്: പ്രവാസി വോട്ടർമാരുടെ കാര്യത്തിൽ എസ്‌ഐആറിൽ സൂക്ഷ്മ പരിശോധന. പാസ്‌പോർട്ടിന്റെ ആധികാരികത പരിശോധിക്കും. പാസ്‌പോർട്ട് സേവ കേന്ദ്രത്തിൽ നിന്നും റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തൂ. പാസ്‌പോട്ടിലെ മേൽവിലാസം മാത്രമെ ഫോം 6A യിൽ ഉൾപ്പെടുത്താൻ കഴിയു എന്ന വ്യവസ്ഥയും പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു.
വോട്ടർപട്ടികയിൽ കയറി പറ്റാൻ പ്രവാസികൾ വലിയ പ്രയാസമാണ് നേരിടുന്നത്. പാസ്‌പോർട്ടിൽ ഉള്ള അതെ മേൽവിലാസം തന്നെ എസ്‌ഐആറിന്റെ ഫോം 6A യിലും നൽകണം. പാസ്‌പോർട്ട് എടുത്തതിന് ശേഷം മറ്റൊരു സ്ഥലത്തേക്ക് താമസംമാറിയവർ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.
പ്രവാസിവോട്ടർമാരുടെ പാസ്‌പോർട്ടിന്റെ ആധികാരികത പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇആർഒമാർ അപേക്ഷകരുടെ പാസ്‌പോട്ട് വിവരങ്ങൾ പാസ്‌പോർട്ട് സേവ കേന്ദ്രത്തിന് കൈമാറണം. പാസ്‌പോർട്ട് സേവ കേന്ദ്രത്തിൽ നിന്നും റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ അപേക്ഷയിൽ തുടർ നീക്കങ്ങൾ നടത്തൂ. എസ്‌ഐആർ അപേക്ഷയിലെ മേൽവിലാസവും, പാസ്‌പോർട്ടിലെ മേൽവിലാസവും ഒന്നല്ലെങ്കിൽ അപേക്ഷ നിരസിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.