< Back
Kerala
മൂന്ന് സീറ്റുകൾ വിട്ടുനൽകണമെന്ന് കോൺ​ഗ്രസ്; കോൺ​ഗ്രസ്-കേരള കോൺ​ഗ്രസ് സീറ്റ് ചർച്ച അലസിപ്പിരിഞ്ഞു
Kerala

മൂന്ന് സീറ്റുകൾ വിട്ടുനൽകണമെന്ന് കോൺ​ഗ്രസ്; കോൺ​ഗ്രസ്-കേരള കോൺ​ഗ്രസ് സീറ്റ് ചർച്ച അലസിപ്പിരിഞ്ഞു

Web Desk
|
8 March 2026 10:55 AM IST

ഇടുക്കി, ഏറ്റുമാനൂർ, കുട്ടനാട് സീറ്റുകൾ വിട്ടുനൽകണമെന്നാണ് കോൺ​ഗ്രസിന്റെ ആവശ്യം

തിരുവനന്തപുരം: പരിഹാരമാകാതെ യുഡിഎഫ് സീറ്റ് വിഭജന ചർച്ച. കോൺഗ്രസ് - കേരള കോൺഗ്രസ് സീറ്റ് ചർച്ച തീരുമാനമാകാതെ അലസി പിരിഞ്ഞു. മൂന്നു സീറ്റുകൾ വിട്ടു നൽകണമെന്ന കോൺഗ്രസ് ആവശ്യം കേരള കോൺഗ്രസ് തള്ളി. കോൺഗ്രസ് നിലപാടിൽ പി.ജെ ജോസഫിന് കടുത്ത അതൃപ്തി. ഈയാഴ്ച കോട്ടയത്ത് ചേരുന്ന സംസ്ഥാന നേതൃയോഗം തുടർ നീക്കങ്ങൾ ചർച്ച ചെയ്യും.

തിരുവനന്തപുരത്ത് പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിന് മുമ്പായി ഇന്നലെ രണ്ടുവട്ടമാണ് കേരള കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയത്. തൊടുപുഴ, കടത്തുരുത്തി എന്നീ സിറ്റിംങ് സീറ്റുകൾക്ക് പുറമേ കുട്ടനാട്, ഏറ്റുമാനൂർ, ഇരിങ്ങാലക്കുട, തിരുവല്ല, കോതമംഗലം, തൃക്കരിപ്പൂർ, ചങ്ങനാശ്ശേരി, ഇടുക്കി എന്നിവിടങ്ങളിലാണ് കഴിഞ്ഞതവണ കേരള കോൺഗ്രസ് മത്സരിച്ചത്. ഈ സീറ്റുകൾ ഇത്തവണയും തങ്ങൾക്ക് ലഭിക്കണമെന്നായിരുന്നു കേരള കോൺഗ്രസിന്റെ ആവശ്യം.

ആദ്യഘട്ട സീറ്റ് വിഭജന ചർച്ചകളിൽ ഇടുക്കി വിട്ട് നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് കേരള കോൺഗ്രസ് സമ്മതം മൂളിയതിന് പിന്നാലെയാണ് ഇന്നലെ നടന്ന ഉഭയക കക്ഷി ചർച്ചയിൽ കുട്ടനാടും ഏറ്റുമാനൂരും കോൺഗ്രസ് ആവശ്യപ്പെട്ടത്. രാവിലെ നടന്ന ചർച്ചയിൽ ഈ ആവശ്യം പൂർണമായി തള്ളിയ കേരള കോൺഗ്രസ് പിന്നീട് നടന്ന ചർച്ചയിൽ തൃക്കരിപ്പൂർ കൂടി കോൺഗ്രസിന് വിട്ടു നൽകാമെന്ന് സമ്മതിച്ചു. എന്നാൽ അതിന് കോൺഗ്രസ് വഴങ്ങാതെ വന്നതോടെയാണ് ചർച്ച അലസി പിരിഞ്ഞത്. ഏറ്റുമാനൂരിൽ തോമസ് ഉണ്ണിയാടനെയും, കുട്ടനാട്ടിൽ റെജി ചെറിയാനെയും മത്സരിപ്പിക്കാൻ കഴിഞ്ഞ ആഴ്ച ചേർന്ന കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനമെടുത്തിരുന്നു.

ഇരുവരും മണ്ഡലങ്ങളിൽ പ്രാഥമിക തെരഞ്ഞെടുപ്പ് പ്രചരണവും ആരംഭിച്ചുകഴിഞ്ഞു. അതിനിടയിലാണ് കോൺഗ്രസിന്റെ സീറ്റ് വിട്ടു നൽകണമെന്ന ആവശ്യം. എൽഡിഎഫിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകുന്ന പരിഗണന യുഡിഎഫിൽ തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് നേരത്തെ തന്നെ ജോസഫ് വിഭാഗത്തിന് ആക്ഷേപമുണ്ട്. ഈയാഴ്ച കോട്ടയത്ത് ചേരുന്ന സംസ്ഥാനം നിർവാഹസമിതി യോഗത്തിന് ശേഷം തുടർ തീരുമാനം എന്ന നിലപാടിലാണ് പി.ജെ ജോസഫ്.

Similar Posts