< Back
Kerala
Congress targets former minister in Sabarimala gold theft case
Kerala

'കടകംപള്ളിയെ ചോദ്യം ചെയ്തിട്ട് എന്തായി?'; ശബരിമല സ്വർണക്കൊള്ള കേസിൽ മുൻമന്ത്രിയെ ലക്ഷ്യമിട്ട് കോൺ​ഗ്രസ്

Web Desk
|
9 Jan 2026 6:52 PM IST

ഫോട്ടോ നോക്കി ചോദ്യം ചെയ്യാനാണെങ്കിൽ അടൂർ പ്രകാശിനെ മാത്രം ചോദ്യം ചെയ്താൽ പോരാ, മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് കെ. മുരളീധരൻ.

കണ്ണൂർ: സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ലക്ഷ്യമിട്ട് കോൺഗ്രസ്. കേസിൽ ഇനിയും ഉന്നതർ പിടിയിലാകാനുണ്ടെന്നും കടകംപള്ളിയെ ചോദ്യം ചെയ്തിട്ട് എന്തായെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചോദിച്ചു. തന്ത്രിയുടെ അറസ്റ്റ് അന്വേഷണ പുരോഗതിയുടെ ഭാഗമാണ്. കടകംപള്ളിയെ അഭിമുഖം എടുത്തതല്ലല്ലോ? ഇനിയും ഉന്നതർ ഉണ്ട്. രാഷ്ട്രീയ നേതൃത്വത്തിലെ പലരേയും ഒഴിവാക്കുകയാണെന്നും എല്ലാവരെയും പ്രതികളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്ത്രിയേക്കാൾ മുകളിൽ ആണ് ദേവസ്വം ബോർഡ്‌. തന്ത്രിയും മന്ത്രിയും എല്ലാവരും ഉത്തരവാദികളാണെന്നും ‌തന്ത്രിയെ നിയന്ത്രിക്കേണ്ടത് മന്ത്രി ആയിരുന്നെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. കടകംപള്ളിയെ മാറ്റിനിർത്തി തന്ത്രിയിൽ ഒതുക്കാൻ നോക്കിയാൽ അംഗീകരിക്കില്ലെന്ന് കെ. മുരളീധരൻ പ്രതികരിച്ചു.

അന്വേഷണം നടക്കട്ടെ. ഏതുവരെ പോകുമെന്ന് നോക്കാം. ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്തോട്ടെ, അതിന്റെ മറവിൽ ചില രാഷ്ട്രീയക്കാരെ രക്ഷിക്കാൻ നോക്കിയാൽ സമ്മതിക്കില്ല. പത്മകുമാർ പറഞ്ഞതിൽ തന്നെയുണ്ട് കടകംപള്ളിക്കെതിരായ സൂചന. അന്നത്തെ ദേവസ്വം ഭരണസമിതിക്ക് കൈയിഴിയാൻ പറ്റില്ലെന്നും തന്ത്രിയുടെ അറസ്റ്റ് വിശ്വാസികൾക്ക് തിരിച്ചടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അടൂർ പ്രകാശിനെ ഉൾപ്പെടെ ചോദ്യം ചെയ്യട്ടെ. ഫോട്ടോ നോക്കി ചോദ്യം ചെയ്യാനാണെങ്കിൽ അടൂർ പ്രകാശിനെ മാത്രം ചോദ്യം ചെയ്താൽ പോരാ, മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം. എസ്ഐടിക്ക് മുകളിൽ രാഷ്ട്രീയ സമ്മർദം ഉണ്ട്. ഈ കേസിൽ ഇനിയും പിടിയിലാകാനുള്ളവരുണ്ട് എന്ന വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതായും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

അതേസമയം, സ്വർണക്കൊള്ളയിൽ ആരെയും സംരക്ഷിക്കില്ലെന്നും സർക്കാരോ മുന്നണിയോ അന്വേഷണത്തിൽ ഇടപെടില്ലെന്നുമായിരുന്നു എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണന്റെ പ്രതികരണം. വിഷയത്തിൽ ഇടതുമുന്നണിയും സർക്കാരും ഓരോ ഘട്ടത്തിലും നിലപാട് വിശദീകരിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കണം എന്നാണ് സർക്കാർ നിലപാട്.

കുറ്റക്കാർ ആരും രക്ഷപെടാൻ പാടില്ല. നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷിക്കുക തന്നെ വേണം. എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തെ ശക്തിപ്പെടുത്താനുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. തുടർന്നും ഇതേ നിലപാടുമായി മുന്നോട്ടുപോകും. എന്നാൽ എൽഡിഎഫും സർക്കാരും വിശ്വാസത്തിനെതിരാണെന്ന് സ്ഥാപിക്കാനുള്ള സം​ഘടിത പ്രചാരണമാണ് നടത്തിയത്. തങ്ങളുടെ കൈ ശുദ്ധമാണെന്നും ടി.പി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

Similar Posts