< Back
Kerala
വാക്ക് കൊണ്ടുള്ള പ്രകടനങ്ങൾ ക്രിമിനൽ ഗൂഢാലോചനയായി പരിഗണിക്കാൻ കഴിയുമോ?; ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി
Kerala

വാക്ക് കൊണ്ടുള്ള പ്രകടനങ്ങൾ ക്രിമിനൽ ഗൂഢാലോചനയായി പരിഗണിക്കാൻ കഴിയുമോ?; ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി

Web Desk
|
22 Jan 2022 10:40 AM IST

ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ പോരെന്നും കോടതി വ്യക്തമാക്കി. എന്നാൽ നിർണായക വിവരങ്ങൾ ഇത് സംബന്ധിച്ച് വെളിപ്പെടുത്താനുണ്ടെന്നും തുറന്നകോടതിയിൽ മുഴുവൻ വിവരങ്ങളും നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്നത്തെ അവസാനത്തെ കേസായി പരിഗണിക്കാമെന്ന് ഹൈക്കോടതി. ഇന്ന് രാവിലെ 10.15 ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചിലാണ് കേസ് പരിഗണിച്ചത്.

ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ കേവലം വാക്ക് കൊണ്ടുള്ള പ്രകടനങ്ങൾ ക്രിമിനൽ ഗൂഢാലോചനയായി പരിഗണിക്കാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ പോരെന്നും കോടതി വ്യക്തമാക്കി. എന്നാൽ നിർണായക വിവരങ്ങൾ ഇത് സംബന്ധിച്ച് വെളിപ്പെടുത്താനുണ്ടെന്നും തുറന്നകോടതിയിൽ മുഴുവൻ വിവരങ്ങളും നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ദിലീപടക്കമുള്ള ആറ് പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഇന്നലെ പരിഗണിച്ചെങ്കിലും വിശദമായ വാദം കേൾക്കേണ്ടതിനാൽ ഓൺലൈനായി വേണ്ടെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, സുഹൃത്ത് ബാബു ചെങ്ങമനാട് എന്നിവരുടെ ഹർജികളാണ് പരിഗണിക്കുന്നത്.


Similar Posts