
ഷൂട്ടിങ് മത്സരാർഥിയെ പരിശീലനത്തിൽ നിന്ന് തടഞ്ഞതിൽ കേസെടുക്കാൻ കോടതി ഉത്തരവ്
|കോഴിക്കോട് ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി അഭിജിത് ശബരീഷിനെതിരെ കേസെടുക്കാനാണ് കോഴിക്കോട് പോക്‌സോ കോടതിയുടെ ഉത്തരവ്
കോഴിക്കോട്:ഷൂട്ടിങ് മത്സരാർഥിയെ പരിശീലനത്തിൽ നിന്ന് തടഞ്ഞതിൽ കേസെടുക്കാൻ കോടതി ഉത്തരവ്.കോഴിക്കോട് ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി അഭിജിത് ശബരീഷിനെതിരെ കേസെടുക്കാനാണ് കോഴിക്കോട് പോക്‌സോ കോടതിയുടെ ഉത്തരവ്. വയനാട് സ്വദേശി ആര്യന്റെ പരിശീലനം തടസപ്പെടുത്തിയെന്നാണ് പരാതി. അസോസിയേഷനിലെ തർക്കത്തിന്റെ ഭാഗമാണ് പരാതിയെന്ന കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിന്റെ റിപ്പോർട്ട് കോടതി തള്ളി.
വയനാട് സ്വദേശിയായ പത്താം ക്ലാസുകാരൻ ആര്യൻ നിരവധി ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുള്ളതാണ്. പരിശീലനത്തിനായാണ് കോഴിക്കോട്ടേക്ക് എത്തിയത്. എന്നാൽ, കോഴിക്കോട് ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി അഭിജിത് ശബരീഷ് കുട്ടിയുടെ പരിശീലനം പലതവണ തടസ്സപ്പെടുത്തി എന്നു പറഞ്ഞാണ് കുട്ടിയുടെ മാതാവ് പൊലീസിനെ സമീപിച്ചത്. എന്നാൽ, കുട്ടിയുടേയോ മാതാവിന്റെയോ മൊഴിയെടുക്കാൻ പോലും മെഡിക്കൽ കോളജ് പൊലീസ് തയ്യാറായില്ല. ഇതിനെ തുടർന്നാണ് മാതാവ് കോടതിയെ സമീപിച്ചത്.
റൈഫിൾ അസോസിയേഷനിലെ ഭാരവാഹികൾ തമ്മിലുള്ള തർക്കമാണ് പരാതിയുടെ അടിസ്ഥാനം എന്നായിരുന്നു പൊലീസ് നിലപാട്. കോടതിയിലും അതേ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്നാൽ, എന്തുകൊണ്ടാണ് പരാതിക്കാരിയുടെ മൊഴിയെടുക്കാഞ്ഞത് എന്ന് ചോദിച്ച കോടതി പരിശീലനത്തിൽ നിന്ന് തടഞ്ഞ അഭിജിത്ത് ശബരീഷിനെതിരെ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. അഭിജിത്ത് ശബരീഷിന്റെ മകനും ഇതേ ഇനത്തിൽ മത്സരാർത്ഥിയാണ്. ഈ താൽപര്യ പ്രകാരമാണ് പരിശീലനത്തിൽ നിന്ന് ആര്യനെ മാറ്റി നിർത്തിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം.