< Back
Kerala
വിവാഹ ബന്ധം നിലനിൽക്കെ രാഹുലുമായി നിയമപരമായ മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകും?; മൂന്നാം ബലാത്സംഗ കേസിൻ്റെ നിയമ സാധുതയിൽ ചോദ്യങ്ങളുമായി കോടതി
Kerala

'വിവാഹ ബന്ധം നിലനിൽക്കെ രാഹുലുമായി നിയമപരമായ മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകും?'; മൂന്നാം ബലാത്സംഗ കേസിൻ്റെ നിയമ സാധുതയിൽ ചോദ്യങ്ങളുമായി കോടതി

Web Desk
|
28 Jan 2026 3:22 PM IST

അറസ്റ്റിൽ നിയമപരമായ വീഴ്ച പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും രാഹുലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലുണ്ട്

കൊച്ചി: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മൂന്നാമത്തെ ബലാത്സംഗ കേസിൻ്റെ നിയമ സാധുതയിൽ ചോദ്യങ്ങളുമായി പത്തനംതിട്ട ജില്ലാ കോടതി. യുവതിയുടെ വിവാഹ ബന്ധം നിലനിൽക്കെ രാഹുലുമായി നിയമപരമായ മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകുമെന്ന് ചോദിച്ച കോടതി, ബലാത്സംഗമാണോ നടന്നതെന്ന് വിചാരണ വേളയിലാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി. അറസ്റ്റിൽ നിയമപരമായ വീഴ്ച പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും രാഹുലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലുണ്ട്.

അതേസമയം, യുവതി പരാതി നൽകാൻ വൈകിയെന്ന് കോടതി നിരീക്ഷിച്ചു. ഒരു വർഷവും 9 മാസവും വൈകി പൊലീസിനെ സമീപിക്കാൻ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. പരാതിക്കാരി കാനഡയിൽ ആയതിനാൽ, അവരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം നിലനിൽക്കില്ല. രാഹുൽ ഹാജരാക്കിയ ഓഡിയോ ഇരയുടെതാണെന്ന് ഉറപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എല്ലാം ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ രാഹുൽ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.



Similar Posts