< Back
Kerala
കേരളത്തി​ന്റെ ബദൽ രാഷ്ട്രീയം ഇല്ലാതാകുമോയെന്ന് ആശങ്കയുണ്ട്; പി.എം ശ്രീയിൽ ഒപ്പിടാനുളള സർക്കാർ നീക്കത്തിനെതിരെ സിപിഐ
Kerala

'കേരളത്തി​ന്റെ ബദൽ രാഷ്ട്രീയം ഇല്ലാതാകുമോയെന്ന് ആശങ്കയുണ്ട്'; പി.എം ശ്രീയിൽ ഒപ്പിടാനുളള സർക്കാർ നീക്കത്തിനെതിരെ സിപിഐ

Web Desk
|
19 Oct 2025 10:05 AM IST

എതിർപ്പറയിക്കേണ്ടയിടത്ത് അറിയിക്കുമെന്ന് ബിനോയ് വിശ്വം മീഡിയവണിനോട് പറഞ്ഞു

തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം. ശ്രീയിൽ ഒപ്പിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സിപിഐ.സിപിഐയുടെ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പദ്ധതിയുടെ ഭാഗമായാൽ കേരളം ഉയർത്തിപ്പിടിക്കുന്ന ബദൽ രാഷ്ട്രീയത്തിന്റെ സമീപനം ഇല്ലാതാകുമോ എന്ന ആശങ്കയുണ്ട്. എതിർപ്പറയിക്കേണ്ടയിടത്ത് അറിയിക്കുമെന്ന് ബിനോയ് വിശ്വം മീഡിയവണിനോട് പറഞ്ഞു.

അതേസമയം, കേന്ദ്രസർക്കാരിന്‍റെ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നായിരുന്നു തീരുമാനത്തോടുള്ള വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണം.വെറുതെ 1466 കോടി രൂപ കളയേണ്ടല്ലോ എന്നും ശിവൻകുട്ടി പറഞ്ഞു.വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു..

മന്ത്രിസഭാ യോഗത്തിലോഎൽഡിഎഫിലോ ചർച്ച ചെയ്യാതെയാണ് പി.എം ശ്രീയിൽ ഒപ്പിടാനുള്ള തീരുമാനം സര്‍ക്കാറെടുത്തത്. 2022ലാണ് രാജ്യത്തെ 14500 സ്കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പി.എം ശ്രീ പ്രഖ്യാപിച്ചത്. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ തുടക്കം മുതൽക്കേ കേരളമടക്കം ബിജെപി ഇതര സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങൾ ഇതിനെ എതിർത്തിരുന്നു. പദ്ധതിയിൽ ഒപ്പിട്ടാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടി വരും എന്നതാണ് ഇതിന് കാരണം.


Similar Posts