< Back
Kerala
വളരാന്‍ അനുവദിക്കുന്നില്ല; സി പി ഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ സി പി എമ്മിന് രൂക്ഷ വിമർശനം
Kerala

'വളരാന്‍ അനുവദിക്കുന്നില്ല'; സി പി ഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ സി പി എമ്മിന് രൂക്ഷ വിമർശനം

Web Desk
|
14 Aug 2022 7:48 AM IST

ഇടത് മുന്നണിയെ സി പി എം കേവലം തെരഞ്ഞെടുപ്പ് സംവിധാനമായി ചുരുക്കിയെന്ന് വിമർശനം

കാസർകോട്: സി.പി.ഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ സർക്കാരിനും സിപിഎമ്മിനും രൂക്ഷ വിമർശനം. ജില്ലയിൽ പാർട്ടിയുടെ വളർച്ചക്ക് സി പി എം തടസം സൃഷ്ടിക്കുന്നതായി സി പി ഐ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. വികസന കാര്യങ്ങളിൽ സർക്കാരിന് ഇടതു മുന്നണിയുടെ ശൈലി അല്ലെന്നും വിമർശനമുണ്ട്.

സമ്മേളനത്തിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച റിപ്പോർട്ടിലാണ് സി പി എമ്മിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനമുള്ളത്. ജില്ലയിൽ പാർട്ടിയുടെ വളർച്ചയ്ക്ക് സി പി എം തടസം സൃഷ്ടിക്കുന്നു. പ്രത്യേകിച്ചും ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ പാർട്ടി പ്രവർത്തനങ്ങൾക്ക് സി.പി.എം തടസ്സമുണ്ടാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ദൂർത്തും അമിത ചിലവും കാരണം സാധാരണക്കാർ സർക്കാരിൽ നിന്നു അകന്നു പോവുന്നതായി പ്രതിനിധികൾ കുറ്റപ്പെടുത്തി. കാസർകോടിന്‍റെ ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥക്ക് മാറ്റം വരുത്താൻ സർക്കാരിനായില്ലെന്നും പ്രതിനിധികൾ പറഞ്ഞു. സി പി എം ഇടത് മുന്നണിയെ കേവലം തെരഞ്ഞെടുപ്പ് സംവിധാനമായി ചുരുക്കിയെന്നും വിമർശനമുണ്ട്.

തെരഞ്ഞെടുപ്പിനപ്പുറത്ത് വികസന പ്രവർത്തനങ്ങൾക്കും സമര പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കാവുന്ന രൂപത്തിലേക്ക് ഇടതു മുന്നണിയെ വളർത്താൻ സി പി എമ്മിന് താൽപര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് അർഹമായ പരിഗണ ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. പാർട്ടി നേതാക്കൾക്ക് സി പി എമ്മിനോട് വിധേയത്വമാണെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. നിലവിൻ അസിസ്റ്റൻറ് സെക്രട്ടറിമാരായാ വി രാജന്‍റെയും സി പി ബാബുവിന്‍റെയും പേരുകളാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.

Related Tags :
Similar Posts