< Back
Kerala
ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കി; സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന കൗൺസിൽ
Kerala

'ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കി'; സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന കൗൺസിൽ

Web Desk
|
27 Sept 2023 3:14 PM IST

റവന്യൂ, കൃഷി മന്ത്രിമാരുടെ ഓഫീസുകളിൽ പട്ടിക്കുഞ്ഞു പോലും തിരിഞ്ഞു നോക്കുന്നില്ലെന്നും രണ്ട് മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകില്ലെന്നും വിമർശനം ഉയർന്നു

തിരുവനന്തപുരം: സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന കൗൺസിലിൽ. സർക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം വികൃതമായി. അത് തിരുത്താതെ മുന്നോട്ടു പോയിട്ട് കാര്യമില്ല. രണ്ടര വർഷം സർക്കാർ ഒന്നും ചെയ്തില്ലെന്നും മന്ത്രിമാർ മണ്ഡലം സദസിന് പോയിട്ട് ഒരു കാര്യവുമില്ലെന്നും വിമർശനം. സി.പി.ഐ മന്ത്രിമാർക്കെതിരെയും കൗൺസിലിൽ വിമർശനമുണ്ടായി. മന്ത്രിമാരുടെ ഓഫീസുകളിൽ ഒന്നും നടക്കുന്നില്ലെന്നും ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കിയെന്നും സംസ്ഥാന കൗൺസിലിൽ വിമർശിച്ചു.

റവന്യൂ, കൃഷി മന്ത്രിമാരുടെ ഓഫീസുകളിൽ പട്ടിക്കുഞ്ഞു പോലും തിരിഞ്ഞു നോക്കുന്നില്ലെന്നും രണ്ടു മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകില്ല. മന്ത്രിമാർ തോന്നും പോലെ പ്രവർത്തിക്കുന്നെന്നും മാങ്കോട് രാധാകൃഷ്ണൻ വിമർശിച്ചു. സർക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി- ക്വാറി മാഫിയ ആണെന്നും സർവത്ര അഴിമതിയെന്നും ആക്ഷേപം. കോർപ്പറേറ്റ് സംഘത്തിന്റെ പിടിയിലാണ് സർക്കാർ. പൗരപ്രമുഖരെയല്ല മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടതെന്നും മുന്നണിയെ ജയിപ്പിച്ചത് സാധാരണക്കാരാണെന്നും സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു.

പാഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്പോൾ പാണ്ഡവരെ പോലെ മിണ്ടാതിരിക്കരുതെന്നും വിദുരരായി മാറണമെന്നും പറഞ്ഞ സി.പി.ഐ സർക്കാരിന്റേയും പാർട്ടിയുടെയും വസ്ത്രാക്ഷേപം നടക്കുന്നെന്നും സിപിഐ നേതൃത്വം പടയാളികളാകണമെന്നും പറഞ്ഞു.

മുഖ്യമന്ത്രിക്ക് ലാളിത്യമില്ലെന്നും 50 അകമ്പടി വാഹനങ്ങളുമായുളള യാത്ര തെറ്റെന്നും വിമർശനം ഉയർന്നു. എല്ലാത്തിനും മാധ്യമങ്ങളെ വിമർശിച്ചിട്ട് കാര്യമില്ലെന്നും മകളുടെ മാസപ്പടി ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും സി.പി.ഐ സംസ്ഥാന കൗൺസിലിൽ ചൂണ്ടിക്കാട്ടി.

Similar Posts