
ഡിവൈഎഫ്ഐ നേതാവിനെ കെെയ്യാമം വെച്ചു; താനൂർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി സിപിഎം മാർച്ച്
|സിഐ, എസ്ഐ എന്നിവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം
മലപ്പുറം: മലപ്പുറം താനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രതിഷേധം. താനൂരിലെ ഡിവൈഎഫ്‌ഐ നേതാവ് വിശാഖിനെ കൈയ്യാമം വെച്ച് അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. അയ്യായ മുസ്‌ലിം ലീഗ് ഓഫീസ് കത്തിച്ച കേസിലാണ് വിശാഖിനെ കൈയ്യാമം വെച്ച് തെളിവെടുപ്പ് നടത്തിയത്. സിഐ, എസ്‌ഐ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
തെളിവെടുപ്പിനെന്ന് പറഞ്ഞ് കൊണ്ടുപോയ വിശാഖിനെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കൈയാമം വെക്കുകയായിരുന്നുവെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റംഗം ഇ.ജയൻ പ്രതികരിച്ചു.
'തെളിവെടുപ്പിനെന്ന് പറഞ്ഞത് കൊണ്ടുപോയതായിരുന്നു ഇന്നലെ. പൊലീസ് കൊണ്ടുപോകുന്ന സമയത്ത് കൈയാമം വെച്ചിരുന്നില്ല. അതിന് ശേഷം ലീഗിന്റെ ഓഫീസിലിരുന്ന് അവർ പറയുന്നത് പ്രകാരമാണ് സിഐ കൈയാമം വെച്ചത്. അതുകൂടാതെ, വീഡിയോ എടുക്കുന്നതിനായി എസ്‌ഐ മാറിക്കൊടുക്കുന്നതും വീഡിയോയില്‍ കാണാനാകും. മന്ത്രിയുടെ ഫോട്ടോ ഉള്‍പ്പെടെ കൂട്ടിച്ചേര്‍ത്ത് ആ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വളരെ മോശപ്പെട്ട സമീപനമാണ് പൊലീസ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച്, താനൂരിലെ സിഐയും എസ്‌ഐയും കാണിച്ചത് വളരെ മോശമായ കാര്യമാണ്'. ഇ.ജയൻ പറഞ്ഞു.
പ്രതിഷേധത്തിന് പിന്നാലെ സിഐയുമായി സംസാരിച്ചുവെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് ശേഷം അനുകൂലമായ നടപടി വൈകിട്ട് അഞ്ചിനുള്ളിൽ സ്വീകരിക്കുമെന്ന് ഡിവൈഎസ്പി ഉറപ്പുനൽകിയതായും ഇ.ജയൻ പറഞ്ഞു. അല്ലാത്തപക്ഷം കടുത്ത നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.