< Back
Kerala
സി.പി.എം എറണാകുളം, വയനാട്   ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം
Kerala

സി.പി.എം എറണാകുളം, വയനാട് ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം

Web Desk
|
14 Dec 2021 6:38 AM IST

നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ തോൽവി സമ്മേളനത്തിൽ മുഖ്യ ചര്‍ച്ചയാകാനാണ് സാധ്യത

സി.പി.എം എറണാകുളം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ തോൽവി സമ്മേളനത്തിൽ മുഖ്യ ചര്‍ച്ചയാകാനാണ് സാധ്യത.

നിയമസഭ തെരഞ്ഞെടുപ്പിലടക്കം വിഭാഗീയത ശക്തമായി നില നിന്ന ജില്ലയിൽ സമ്മേളനം അവസാനിക്കുന്നതോടെ നേതൃത്തിലേക്ക് പുതുനിരയെത്തുമെന്നാണ് പ്രതീക്ഷ. സി.എൻ മോഹനൻ ജില്ലാ സെക്രട്ടറിയായി തുടരുമെങ്കിലും ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും യുവനിരയുടെ കടന്ന് വരവുണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പിൽ തൃക്കാക്കര,തൃപ്പൂണിത്തുറ,പെരുമ്പാവൂര്‍ മണ്ഡലങ്ങളിലുണ്ടായ തോൽവി സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വിഭാഗീയത പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവർക്ക് സമ്മേളനത്തിലും കടുത്ത വിമർശമുണ്ടാകും. തോൽവിയുടെ പേരിൽ ജില്ലാ കമ്മിറ്റിയിലെയും സെക്രട്ടേറിയേറ്റിലെയും തല മുതിർന്ന നേതാക്കളക്കം അച്ചടക്ക നടപടിക്ക് വിധേയരായിരുന്നു.

16 ഏരിയ സമ്മേളനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 180 പേരും ജില്ല കമ്മറ്റിയിലെ 39 അംഗങ്ങളും അടക്കം 219 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. കളമശേരി ആശിഷ് കണ്‍വെന്‍ഷന്‍ സെന്‍ററിലൊരുക്കിയ അഭിമന്യു നഗറിലാണ് പ്രതിനിധി സമ്മേളനം. പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കും. 16ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനവും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.



സി.പി.എം വയനാട് ജില്ലാ സമ്മേളനം ഇന്ന് വൈത്തിരിയിൽ

സി.പി.എം വയനാട് ജില്ലാ സമ്മേളനം ഇന്ന് വൈത്തിരിയിൽ തുടങ്ങും. പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ഏരിയാ സമ്മേളനങ്ങളിൽ കടുത്ത മത്സരം നടന്നതിനാൽ ജില്ലാ സമ്മേളനത്തിലും അത് പ്രതിഫലിക്കുമെന്നാണ് സൂചന.

11,286 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 125 പേരാണ് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുക. ഇവര്‍ക്കൊപ്പം 25 ജില്ലാ കമ്മറ്റി അംഗങ്ങളും സമ്മേളനത്തിലുണ്ടാകും. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്ക് പുറമെ 6 കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. ഏരിയാ സമ്മേളനങ്ങളിൽ മത്സരം നടന്നതിൽ അസ്വാഭാവികതയില്ലെന്ന് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ പറഞ്ഞു.

കല്‍പ്പറ്റ, വൈത്തിരി, പുല്‍പ്പള്ളി ഏരിയാ സമ്മേളനങ്ങളിലാണ് കടുത്ത മത്സരം നടന്നത്. കല്‍പ്പറ്റയിലും വൈത്തിരിയിലും ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചവര്‍ വിജയിക്കുകയും ചെയ്തിരുന്നു. പുല്‍പ്പള്ളി ഏരിയാ സമ്മേളനത്തിന്‍റെ തുടര്‍ച്ചായി ചില അസ്വാരസ്യങ്ങളും പാര്‍ട്ടിയിൽ ഉണ്ടായി. ഇതിന്‍റെ പ്രതിഫലനം ജില്ലാ സമ്മേളനത്തിലും ഉണ്ടായേക്കുമെന്നാണ് സൂചന.



സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും

സർക്കാർ - ഗവർണർ പോരിനിടെ സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് ചേരും.സംസ്ഥാന കൗണ്‍സില്‍ യോഗം നാളെയും മറ്റന്നാളുമായി നടക്കും. ഗവർണറുടെ ഇടപെടലിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന വിലയിരുത്തലാണ് സി.പി.ഐക്ക്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ യോഗത്തിൽ ഉണ്ടായേക്കും.

Similar Posts