< Back
Kerala
കെ-റെയിലില്‍ നിന്ന് പിറകോട്ടില്ല; വീടുകൾ കേന്ദ്രീകരിച്ച് ലഘുലേഖ വിതരണവുമായി സി.പി.എം
Kerala

കെ-റെയിലില്‍ നിന്ന് പിറകോട്ടില്ല; വീടുകൾ കേന്ദ്രീകരിച്ച് ലഘുലേഖ വിതരണവുമായി സി.പി.എം

Web Desk
|
27 Dec 2021 8:25 AM IST

എതിർപ്പിനു പിന്നിൽ യു.ഡി.എഫ് -ബി.ജെ.പി- ജമാഅത്തെ ഇസ്‍ലാമി കൂട്ടുകെട്ടെന്നും സി.പി.എം

കെ റെയിൽ സംബന്ധിച്ച എതിര്‍പ്പുകളെ മറികടക്കാന്‍ ഒരുങ്ങി സിപിഎം. വീടുകൾ കേന്ദ്രീകരിച്ച് കെ-റെയിലിന്‍റെ ആവശ്യകതയെ ജനങ്ങളിലേക്കെത്തിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിനായി ലഘു ലേഖകൾ എല്ലാ വീടുകളിലും എത്തിച്ച് സിപിഎം പ്രചാരണം നടത്തും. കെ-റെയില്‍ എതിർപ്പിനു പിന്നിൽ യു.ഡി.എഫ് -ബി.ജെ.പി-ജമാഅത്തെ ഇസ്‍ലാമി കൂട്ടുകെട്ടാണെന്നും ഇത് കേരളത്തിൻ്റെ വികസനം അട്ടിമറിക്കാനുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നും സി.പി.എം ആരോപിക്കുന്നു.


സിൽവർലൈൻ സമ്പൂർണ ഹരിത പദ്ധതിയാണെന്നും പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയോ വന്യജീവി മേഖലയിലൂടെയോ പദ്ധതി കടന്നു പോകുന്നില്ലെന്നും സിപിഎം പുറത്തിറക്കിയ ലഘുലേഖയില്‍ പറയുന്നു. പദ്ധതി കൃഷി ഭൂമിയെ കാര്യമായി ബാധിക്കില്ലെന്നും അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്നുമടക്കം കെ റെയിലിൻ്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിച്ചാണ് ലഘുലേഖ.

അതേസമയം സിപിഎമ്മിന് ജമാഅത്തെ ഫോബിയയെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം ഐ അബ്ദുല്‍ അസീസ്. തങ്ങളെ എതിർക്കുന്നവരിലെല്ലാം ജമാഅത്തിന്‍റെ ആത്മാവിനെ കാണുന്ന അവസ്ഥയിലാണ് സിപിഎം ഇന്നുള്ളതെന്നും അമീർ പറഞ്ഞു. 2022 മെയില്‍ നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്‍റെ പ്രഖ്യാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തങ്ങളെ പിന്തുണക്കാതായതോടെ ജമാഅത്തെ ഇസ്‍ലാമിയില്‍ വർഗീയത കാണുകയാണ് സിപിഎമ്മെന്ന് എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ജമാഅത്ത് വിമർശം ജമാഅത്ത് ഫോബിയയിലേക്ക് വഴിമാറുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Similar Posts