< Back
Kerala
സർവകലാശാലകളെ ആർ.എസ്.എസ് വലയിലാക്കാൻ ശ്രമം; ഗവർണർക്കെതിരെ സി.പി.എം ലഘുലേഖ
Kerala

'സർവകലാശാലകളെ ആർ.എസ്.എസ് വലയിലാക്കാൻ ശ്രമം'; ഗവർണർക്കെതിരെ സി.പി.എം ലഘുലേഖ

Web Desk
|
8 Nov 2022 11:14 AM IST

ഗവർണറുടെ അന്യായ ഇടപെടലുകൾ വിശദീകരിച്ച് വീടുകൾ തോറും ലഘുലേഖ വിതരണം ചെയ്യാനാണ് സി.പി.എം തീരുമാനം.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രചാരണം കടുപ്പിച്ച് സി.പി.എം നേതൃത്വം. ഗവർണർ നടത്തുന്ന ഇടപെടലുകളെ കുറിച്ച് വിശദീകരിക്കാൻ വീടുകളിൽ വിതരണം ചെയ്യാനുള്ള ലഘുലേഖ സി.പി.എം സംസ്ഥാന കമ്മിറ്റി പുറത്തിറക്കി. ആർ.എസ്.എസ് അനുചരൻമാരെ സർവകലാശാലകളിൽ എത്തിക്കാനാണു വൈസ് ചാൻസർമാർക്കെതിരെയുള്ള ഗവർണറുടെ നീക്കമെന്നു ലഘുലേഖയിൽ ആരോപിക്കുന്നു. ഉന്നത വിദ്യഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനുള്ള നീക്കം നടക്കാതായതോടെയാണ് വി.സിമാരുടെ നിയമനത്തിൽ ഇടപെട്ട് തുടങ്ങിയതെന്നാണ് ലഘുലേഖയിൽ പറയുന്നത്.

വി.സിമാരെ പുറത്താക്കാനുള്ള നീക്കം തടയപ്പെട്ടതോടെ അരിശം മൂത്ത് മന്ത്രിമാർക്കെതിരെയും ചാൻസലർ ഇറങ്ങിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഒരു യൂണിവേഴ്‌സിറ്റിയിലെ സംഭവം ഓർമിപ്പിച്ചതിന് ധനമന്ത്രിയോട് പ്രീതിയില്ല എന്ന് പറഞ്ഞ് മന്ത്രിസഭയിൽനിന്ന ഒഴിവാക്കാനാണ് മുഖ്യമന്ത്രിയോട് നിർദേശിച്ചിട്ടുള്ളത്. ഇന്ത്യൻ ഫെഡറൽ ഘടനയുടെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത ഈ സംഭവം ഭരണഘടനയെക്കുറിച്ച് ഗവർണർക്ക് അടിസ്ഥാന ധാരണപോലുമില്ലെന്ന് വ്യക്തമാക്കുന്നതാണെന്ന് ലഘുലേഖയിൽ പറയുന്നു.

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുന്നതടക്കമുള്ള ഏത് നടപടിക്കും മടിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സ്വേച്ഛാധിപത്യപരമായാണ് ഗവർണർ പെരുമാറുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Similar Posts