
വെനസ്വേലയിലെ യുഎസ് ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും- സിപിഎം
|വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ സിപിഎം ശക്തമായി അപലപിച്ചു
തിരുവനന്തപുരം: വെനസ്വേലയിലെ യുഎസ് ആക്രമണത്തിലും പ്രസിഡന്റ് മദുറോയേയും ഭാര്യയേയും ബന്ദിയാക്കിയതിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഎം. വെനസ്വേലക്ക് നേരെയുള്ള കടന്നാക്രമണം അമേരിക്ക അവസാനിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ സിപിഎം ശക്തമായി അപലപിച്ചു. യുഎസ് ആക്രമണം ഉടനടി അവസാനിപ്പിച്ച് കരീബിയൻ കടലിൽ നിന്ന് അവരുടെ എല്ലാ സൈന്യങ്ങളെയും പിൻവലിക്കണം. ലാറ്റിനമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണം. പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ യുഎസിനെ അനുവദിക്കരുത്. യുഎസ് ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കണം. വെനിസ്വേലക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അമേരിക്കക്ക് മേൽ അന്താരാഷ്ട്ര സമ്മർദം ശക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
വെനസ്വേലയിൽ ഇന്ന് പുലർച്ചെയോടെ യുഎസ് ബോംബാക്രമണം നടത്തിയിരുന്നു. തലസ്ഥാനമായ കാരക്കസ്, മിറാൻഡ, അരഗ്വ, ലാ ഗൈ്വറ സംസ്ഥാനങ്ങളിലുമാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ മദുറോയേയും പത്്‌നിയേയും ബന്ദിയാക്കിയതായി യുഎസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടത്.