< Back
Kerala
തിരുവനന്തപുരത്ത് സിപിഎം - ബി.ജെ.പി സംഘ‍‌‍ർഷത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോ‍ർ‌ട്ട്
Kerala

തിരുവനന്തപുരത്ത് സിപിഎം - ബി.ജെ.പി സംഘ‍‌‍ർഷത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോ‍ർ‌ട്ട്

Web Desk
|
29 Aug 2022 6:49 AM IST

ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കൂടുതലാണെന്നും റിപോർട്ട് മുന്നറിയിപ്പ് നൽകുന്നു

തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നാലെ തലസ്ഥാനത്ത് സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. നഗര, ഗ്രാമ മേഖലകളിൽ ഉൾപ്പെടെ സിപിഎം -ബിജെപി സംഘർഷം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയിലാണ് പോലീസ്.

എ.ബി.വി.പി ഓഫീസ് ആക്രമണത്തിന് പിന്നാലെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്. പ്രതികളായ എ.ബി.വി.പി പ്രവർത്തകരെല്ലാം പിടിയിലായെങ്കിലും തലസ്ഥാന നഗരം ശാന്തമല്ലെന്ന റിപോർട്ടാണ് ഇന്റലിജൻസ് നൽകുന്നത്. ഓഫീസിന് പിന്നാലെ ജില്ലാ സെക്രട്ടറിയുടെ വീടിന്റെ നേരെ ആക്രമണമുണ്ടായതിൽ സി.പി.എം അണികൾക്കിടയിൽ അമർഷമുണ്ട്..

അതിനാൽ തുടർ ആക്രമണങ്ങൾ ഏത് സമയത്തും ഉണ്ടാകാം. മാത്രമല്ല പ്രശ്നങ്ങൾക്ക് തുടക്കമിട്ട വഞ്ചിയൂർ സംഘർഷത്തിനിടെ ആർ.എസ്.എസ് ജില്ലാ കാര്യവാഹകിന് മർദ്ദനമേറ്റിരുന്നു. ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കൂടുതലാണെന്നും റിപോർട്ട് മുന്നറിയിപ്പ് നൽകുന്നു. നെട്ടയം കല്ലിംഗൽ, വട്ടിയൂർക്കാവ്, മേലത്തുമേലെ എന്നിവിടങ്ങളിൽ സിപിഎം - ഡി വൈ എഫ് ഐ കൊടിമരങ്ങൾ നശിപ്പിച്ചിരുന്നു. സ്ഥലം സന്ദർശിക്കാനെത്തിയ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി അനൂപിനെതിരെയും ആക്രമണമുണ്ടായി. പിന്നിൽ ആർ.എസ്.എസ് എന്നാണ് സി.പി.എം ആരോപണം.

Similar Posts