
തൊണ്ടിമുതൽ കേസിലെ തിരിച്ചടി; ആന്റണി രാജുവിന്റെ സീറ്റ് ഏറ്റെടുക്കാൻ സിപിഎം
|ആൻറണി രാജുവിന്റെ അപ്പീലടക്കം ഇനിയുള്ള കോടതി നടപടികളെല്ലാം വളരെ ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്
തിരുവനന്തപുരം:മുന്‍ മന്ത്രി ആൻറണി രാജുവിനെതിരായ കോടതിവിധി സ്റ്റേ ചെയ്തില്ലെങ്കിൽ തിരുവനന്തപുരം നിയമസഭാ സീറ്റ് ഏറ്റെടുക്കാൻ സിപിഎമ്മിൽ ആലോചന. ആൻറണി രാജുവിന്റെ അപ്പീലടക്കം ഇനിയുള്ള കോടതി നടപടികളെല്ലാം വളരെ ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്.സീറ്റ് ഏറ്റെടുത്താൽ നഗര,തീരദേശ മേഖലകളിൽ സ്വീകാര്യനായ വ്യക്തിയെ സിപിഎമ്മിന് കണ്ടെത്തേണ്ടിവരും.അതേസമയം, സ്ഥാനാർഥിയെ സംബന്ധിച്ച് ചർച്ചകൾ യുഡിഎഫിലും ബിജെപിക്കുള്ളിലും സജീവമാണ്.
അതിനിടെ തൊണ്ടിമുതൽ കേസിൽ അപ്പീൽ സാധ്യത തേടി ആൻ്റണി രാജു. ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മേൽക്കോടതിയെ വൈകാതെ സമീപിച്ചേക്കും..കോടതി ശിക്ഷ സ്റ്റേ ചെയ്താൽ മാത്രമേ ആൻ്റണി രാജുവിന് എംഎൽഎയായി തിരികെ എത്താനാകൂ. കോടതി മൂന്നുവർഷത്തെ ശിക്ഷ വിധിച്ചതോടെ ആൻറണി രാജുവിൻ്റെ നിയമസഭാംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്.
ഇന്നലെയാണ് തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആൻറണി രാജുവിനെയും വഞ്ചിയൂർ കോടതിയിലെ ക്ലർക്കായിരുന്ന ജോസിനെയും ശിക്ഷിച്ചത്.തുടർന്ന് പ്രതികൾക്ക് കോടതി ജാമ്യവും അനുവദിച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമായ കേസ് ആണെന്നായിരുന്നു വിധിയെ കുറിച്ചുള്ള ആൻറണി രാജുവിന്റെ പ്രതികരണം.