< Back
Kerala
അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന ബില്ലിനെതിരെ വിമർശനം  ‌
Kerala

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന ബില്ലിനെതിരെ വിമർശനം ‌

Web Desk
|
14 Sept 2025 2:34 PM IST

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടല്ല തീരുമാനമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട്: അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന സംസ്ഥാന സർക്കാരിന്റെ ബില്ലിനെതിരെ വിമർശനം. കേന്ദ്ര സർക്കാരിന്റെ തലയിൽ കെട്ടിവച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമമെന്ന് കിഫ ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടല്ല തീരുമാനമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.

ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വന്യജീവികളെ വെടിവച്ചു കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരം നൽകുന്ന ബില്ലിനാണ് ഇന്നലെ നടന്ന മന്ത്രിസഭയോഗം അംഗീകാരം നൽകിയത്. കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട ബില്ലായതിനാല്‍ ബില്ലിന് രാഷ്ട്രീയപതിയുടെ അംഗീകാരം ആവശ്യമാണ്. ബില്ല് രാഷ്ട്രപതി അംഗീകരിക്കാനുള്ള സാധ്യത കുറവാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണെന്നും കർഷക കൂട്ടായ്മയായ കിഫ ആരോപിച്ചു.

സർക്കാരിന്റേത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നാണ് പി.വി അൻവറിന്റെ ആക്ഷേപം. അതേ സമയം ബില്ല് സുപ്രധാനമായ തീരുമാനമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. കേന്ദ്ര ഇടപെടലില്‍ പ്രതീക്ഷ അവസാനിച്ചപ്പോഴാണ് സംസ്ഥാനം സ്വന്തം നിലയ്ക്ക് തീരുമാനം എടുത്തതെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ബില്ല് പാസാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Similar Posts