< Back
Kerala
രാമനാട്ടുകര സ്വർണക്കടത്ത്: ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യംചെയ്യുന്നു
Kerala

രാമനാട്ടുകര സ്വർണക്കടത്ത്: ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യംചെയ്യുന്നു

Web Desk
|
13 July 2021 11:25 AM IST

ഷാഫിയെ അറസ്റ്റ് ചെയ്യണോ എന്ന് ചോദ്യംചെയ്യലിന് ശേഷം തീരുമാനിക്കും

രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിന് മുന്നിൽ ഹാജരായി. കേസിൽ രണ്ടു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അർജുൻ ആയങ്കിക്കും മുഹമ്മദ് ഷാഫിക്കും സിം കാർഡ് നൽകിയ സക്കീനയുടെ മകൻ ആഷിഖിനെയും സുഹൃത്തിനെയുമാണ് കസ്റ്റഡിയിലെടുത്തത്.

അര്‍ജുന്‍ ആയങ്കിയെയും മുഹമ്മദ് ഷാഫിയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യണമെന്ന് നേരത്തെ കസ്റ്റംസ് കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ അര്‍ജുനെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് മുഹമ്മദ് ഷാഫിയെ മാത്രമായി ചോദ്യംചെയ്യുന്നത്. ഷാഫിയെ അറസ്റ്റ് ചെയ്യണോ എന്ന് ചോദ്യംചെയ്യലിന് ശേഷം തീരുമാനിക്കും.

ഇന്നലെയാണ് കേസില്‍ മറ്റ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് ഷാഫിക്കും അര്‍ജുന്‍ ആയങ്കിക്കും സിം കാര്‍ഡ് എടുത്തുനല്‍കിയ സക്കീനയുടെ മകന്‍ അജ്മല്‍, അജ്മലിന്‍റെ സുഹൃത്ത് ആഷിഖ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തതിന് ശേഷമാകും അറസ്റ്റ് ചെയ്യണോ എന്ന് തീരുമാനിക്കുക.

അര്‍ജുനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കസ്റ്റംസ്; ഹൈക്കോടതിയെ സമീപിക്കും

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഒരാഴ്ചത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെടുക. കേസിൽ അർജുൻ ഇന്ന് കോടതിയിൽ ജാമ്യപേക്ഷ നൽകും. റിമാന്‍റ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ അര്‍ജുനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

നേരത്തെ കസ്റ്റംസിന്‍റെ കസ്റ്റഡി ആവശ്യം എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി തള്ളിയിരുന്നു. ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടികിട്ടണമെന്നായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. കേസിന്റെ അന്വേഷണത്തിനും തെളിവെടുപ്പിനും നേരത്തെ അനുവദിച്ച കസ്റ്റഡി കാലാവധി മതിയാകുമെന്നും വീണ്ടും കസ്റ്റഡി അനുവദിക്കേണ്ടതിന്റെ ആവശ്യങ്ങള്‍ വ്യക്തമായി ബോധിപ്പിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.

Similar Posts