< Back
Kerala
കരിപ്പൂർ സ്വർണവേട്ട;  പൊലീസ് നിയമവിരുദ്ധമായി ദേഹ പരിശോധന നടത്തിയെന്ന് കസ്റ്റംസ്
Kerala

കരിപ്പൂർ സ്വർണവേട്ട; പൊലീസ് നിയമവിരുദ്ധമായി ദേഹ പരിശോധന നടത്തിയെന്ന് കസ്റ്റംസ്

Web Desk
|
22 Nov 2025 12:11 PM IST

കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷണർക്കോ മജിസ്ട്രേറ്റിനോ മാത്രമാണ് ശരീര പരിശോധനക്ക് അനുമതി നല്കാൻ അധികാരമുള്ളൂ

മലപ്പുറം: സ്വർണം പിടിക്കലുമായി ബന്ധപ്പെട്ട് കരിപ്പൂർ പൊലീസ് നിയമവിരുദ്ധമായി മലദ്വാര പരിശോധന നടത്തിയിരുന്നതായി കസ്റ്റംസ്. ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് പരാമർശം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർക്കോ മജിസ്ട്രേറ്റിനോ മാത്രമാണ് ശരീര പരിശോധനക്ക് അനുമതി നല്കാൻ അധികാരമുള്ളൂ. ഇത് മറികടകടന്നാണ് കരിപ്പൂർ പൊലീസിന്റെ നടപടിയെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍. കസ്റ്റംസഡിന്റെ അധികാര പരിധിയിലെ സ്ഥലത്ത് നിന്നും പൊലീസ് സ്വർണ്ണം പിടികൂടിയെന്നും റിപ്പോർട്ട്.

ഒരാള്‍ സ്വർണ്ണം ശരീരത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്നതായി സംശയം തോന്നിയാല്‍ അയാളെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കുകയാണ് വേണ്ടതെന്നാണ് കസ്റ്റംസ് നിയമം 103 നിർദേശിക്കുന്നത്. മജിസ്ട്രേറ്റാണ് എക്സറേ എടുക്കാന്‍ അനുമതി നല്കുന്നതും എക്സറേ റിപ്പോർട്ട് പരിശോധിച്ച് ശരീര പരിശോധനക്ക് അനുമതി നല്കുന്നതും. അത്യാവശ്യ ഘട്ടത്തില്‍ കസ്റ്റംസ് ഡെപ്യൂട്ട് കമ്മീഷണർമാർക്കും ശരീര പരിശോധനക്ക് അനുമതി നൽകാം. പരിശോധനക്ക് ശേഷം കഴിയുന്നതും വേഗം പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കകയും വേണം. മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ ശരീര പരിശോധന നടത്താന്‍ ഒരു ഘട്ടത്തിലും പൊലീസ് അധികാരമില്ല.

കരിപ്പൂർ എയർപോർട്ട് പരിസരത്ത് നിന്ന് സ്വർണ്ണക്കടത്ത് പിടിക്കല്‍ പതിവാക്കിയ കരിപ്പൂർ പൊലീസ് നിയമപരമായി അധികാരമില്ലാതെ നിരവധി പ്രതികളുടെ മലദ്വാര പരിശോധനയും നടത്തിയിരുന്നു എന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. നിയമപരമായി അധികാരമില്ലാത്ത നടപടി സ്വീകരിക്കാന് കരിപ്പൂർ പൊലീസിന് എങ്ങനെ കഴിഞ്ഞു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

കരിപ്പൂർ അന്താരാഷ്ട്ര ടെർമിനലലിലെ അറൈവല്‍ ഏരിയയില്‍ പരിശോധന നടത്താന്‍ കസ്റ്റംസിന് മാത്രമേ അധികാരമുള്ളൂ.. ഈ ഭാഗത്ത് നിന്നും പൊലീസ് പരിശോധന നടത്തുന്നുവെന്ന ആക്ഷേപവും കസ്റ്റംസ് കോടതിക്ക് മുന്നില്‍ ഉന്നയിക്കുന്നുണ്ട്. പൊലീസിന്റെ നടപടി നിയമ നടപടികളെ ദുർബലപ്പെടുത്തുന്നുവെന്നും കസ്റ്റംസ് പറയുന്നു. സ്വർണം പിടിക്കലുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ നിരവധി നടപടികളാണ് കരിപ്പൂർ പൊലീസ് ചെയ്തതെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതിയിലെ കസ്റ്റംസിന്റെ സത്യവാങ്മൂലം.

Similar Posts