< Back
Kerala
വടക്കന്‍ കേരളത്തെ തകര്‍ത്ത് ടോക്‍ടേ; വീടുകളും കടല്‍ഭിത്തികളും നശിപ്പിച്ച് കാറ്റും മഴയും തിരമാലകളും
Kerala

വടക്കന്‍ കേരളത്തെ തകര്‍ത്ത് ടോക്‍ടേ; വീടുകളും കടല്‍ഭിത്തികളും നശിപ്പിച്ച് കാറ്റും മഴയും തിരമാലകളും

Web Desk
|
16 May 2021 1:06 PM IST

കാസർകോട് ജില്ലയിൽ കനത്ത കാറ്റും മഴയും തുടരുമെന്ന് മുന്നറിയിപ്പ്.

ടോക്ടേ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ വടക്കൻ കേരളത്തിലും കനത്ത നാശനഷ്ടം. കടൽക്ഷോഭത്തിൽ കോഴിക്കോട് വടകരയിൽ നൂറോളം വീടുകൾ തകർന്നു. കാസർകോട് ജില്ലയിൽ കനത്ത കാറ്റും മഴയും തുടരുമെന്നാണ് മുന്നറിയിപ്പ്. പൊന്നാനിയിൽ കടൽ ശാന്തമായി.

കോഴിക്കോട് വടകര, അഴിത്തല, കുരിയാട് മേഖലകളിലാണ് കടലാക്രമണത്തിൽ നാശനഷ്ടം ഉണ്ടായത്. നൂറോളം വീടുകൾ ഭാഗികമായി തകർന്നു. 310 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. കടലാക്രമണത്തിൽ നാല് കിലോമീറ്റർ നീളത്തിലുള്ള കടൽഭിത്തി തകർന്നു.

കാസർകോട് ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുമെന്ന് കാലാസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചിട്ടില്ല. മഞ്ചേശ്വരം താലൂക്കിൽ രണ്ട് വീടുകൾ പൂർണമായും നാല് വീടുകൾ ഭാഗികമായും തകർന്നു.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കണ്ണൂർ പഴശ്ശി അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നു. മലപ്പുറം ജില്ലയിൽ മഴക്കെടുതിയിൽപ്പെട്ട 688 കുടുംബങ്ങളെയാണ് ഇതുവരെ മാറ്റിപാർപ്പിച്ചത്. പൊന്നാനിയിൽ കടൽ ശാന്തമായി. പാലക്കാട് ജില്ലയിൽ മഴക്ക് നേരിയ കുറവുണ്ടെയിട്ടുണ്ടെങ്കിലും തൃത്താല മേഖലയിൽ മഴ തുടരുകയാണ്. ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ വെള്ളിയാങ്കൽ റെഗുലേറ്ററിന്‍റെ 27 ഷട്ടറുകളിൽ 4 എണ്ണം ഉയർത്തി.

Related Tags :
Similar Posts