< Back
Kerala
NM Vijayan
Kerala

ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍.എം വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് പൊലീസ്

Web Desk
|
3 Jan 2025 11:13 AM IST

10 ബാങ്കുകളിലെങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്ന് പ്രാഥമിക നിഗമനം

വയനാട്: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. 10 ബാങ്കുകളിലെങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്ന് പ്രാഥമിക നിഗമനം. 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. മറ്റ് ബാങ്കുകളിലെ വായ്പകള്‍ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. ഇത്രയധികം ബാധ്യത എങ്ങനെ വന്നുവെന്ന് പരിശോധിക്കും.

സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനത്തിന് ഉദ്യോഗാർഥികളിൽ നിന്ന് വിജയൻ ഇടനിലക്കാരനായി ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന് ആരോപണമുയർന്നിരുന്നു. കോൺഗ്രസിനെ വെട്ടിലാക്കി നിയമന കോഴ സംബന്ധിച്ച കരാർ രേഖ പുറത്തുവന്നിരുന്നു. സുൽത്താൻബത്തേരി സ്വദേശിയായ പീറ്ററിൽ നിന്ന് മകന് ജോലി നൽകാമെന്ന വ്യവസ്ഥയിൽ 30 ലക്ഷം രൂപ കോഴ വാങ്ങിയതായാണ് 2019 ഒക്ടോബറിൽ ഒപ്പിട്ട രേഖ. ആത്മഹത്യ ചെയ്ത എൻ.എം.വിജയൻ രണ്ടാംകക്ഷിയായ കരാർ ഒപ്പിട്ടിരിക്കുന്നത് അന്നത്തെ ഡിസിസി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണനു വേണ്ടിയാണ്. ഈ ആരോപണങ്ങൾ സുൽത്താൻബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ ശക്തമായി നിഷേധിച്ചിരുന്നു.

ഡിസംബര്‍ 27നാണ് വിജയനും ഇളയ മകൻ ജിജേഷും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 24ന് ഇരുവരെയും മണിച്ചറിയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ആദ്യം സുൽത്താൻ ബത്തേരിയിലെ താലൂക്ക്​ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം വിജയന്‍റെ മരണത്തില്‍ കോണ്‍ഗ്രസിനെതിരെ ആരോപണം കടുപ്പിച്ച് സിപിഎം രംഗത്തെത്തി. വിഷയത്തില്‍ കെപിസിസി കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടറി കെ.റഫീഖ് മീഡിയവണിനോട് പറഞ്ഞു. ഡിസിസി ഭാരവാഹികൾ പ്രതികൾ ആയത് കൊണ്ടാണോ പ്രിയങ്ക ഗാന്ധി അനുശോചനം പോലും രേഖപ്പെടുത്താത്തത്. വിജയനെ കോൺഗ്രസ് കരുവാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.


Similar Posts