< Back
Kerala
മധ്യപ്രദേശിൽ പ്രളയത്തിൽ  മരിച്ച മലയാളി ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Kerala

മധ്യപ്രദേശിൽ പ്രളയത്തിൽ മരിച്ച മലയാളി ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Web Desk
|
19 Aug 2022 7:45 AM IST

ഇന്നലെ രാവിലെയാണ് പൂർണമായി തകർന്ന നിലയിൽ നിർമലിന്റെ കാർ കണ്ടെത്തിയത്

കൊച്ചി: മധ്യപ്രദേശിൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഭോപ്പാലിൽ നിന്ന് വിമാനമാർഗ്ഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുക. മൃതദേഹം കൊച്ചി മാമംഗലത്തെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം അഞ്ചുമണിക്ക് പച്ചാളം പൊതുശ്മശാനത്തിൽ സംസ്‌കാരം നടക്കും.

മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് പച് വഡിയിലേക്ക് കാറിൽ യാത്ര ചെയ്യവെയാണ് ക്യാപ്റ്റൻ നിർമ്മൽ ശിവരാജ് പ്രളയത്തിൽ അകപ്പെട്ട് മരിച്ചത്. അണക്കെട്ടു തുറന്നതിനെ തുടർന്നാണ് പ്രളയമുണ്ടായത്. ആഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബൽപുരിൽ നിന്ന് ജോലി സ്ഥലത്തേക്ക് കാറിൽ പോയ നിർമൽ ശിവരാജിനെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെയാണ് പൂർണമായി തകർന്ന നിലയിൽ നിർമലിന്റെ കാർ കണ്ടെത്തിയത്.കാർ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറി മൃതദേഹം കണ്ടെത്തി.

ജബൽപൂരിൽ സൈനിക ആശുപത്രിയിൽ നഴ്‌സായ ലഫ്റ്റനന്റ് ഗോപിചന്ദ്രയാണു ഭാര്യ. കൂത്താട്ടുകുളം ഇലഞ്ഞി കെഎസ്ഇബി റിട്ട. അക്കൗണ്ട്‌സ് ഓഫിസർ പെരുമുഴിക്കൽ പി.കെ.ശിവരാജന്റെയും സുബൈദയുടെയും മകനാണ്. സഹോദരി ഐശ്വര്യ.

Similar Posts