< Back
Kerala
Death toll in mundakai landslide to 338, over 200 person missing
Kerala

മുണ്ടക്കൈ ദുരന്തത്തിൽ കുത്തനെ ഉയർന്ന് മരണം- 338; കണ്ടെത്താനുള്ളത് 200ലേറെ പേരെ

Web Desk
|
2 Aug 2024 3:08 PM IST

107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 279 പോസ്റ്റ്മോർട്ടം പൂർത്തിയായി.

മേപ്പാട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നു. 338 പേരാണ് ഇതുവരെ മരിച്ചത്. 205 മൃതദേഹങ്ങളും 133 പേരുടെ ശരീരഭാഗങ്ങളുമാണ് വിവിധയിടങ്ങളിൽ നിന്ന് കണ്ടെത്തിയത്. 200ലേറെ പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്നാണ് വിവരം. മരിച്ചവരിൽ 27 കുട്ടികളും ഉൾപ്പെടുന്നു.

107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 279 പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്ന് രാവിലെ മുതൽ ആറ് ഭാഗങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇന്നത്തെ മൃതദേഹങ്ങളിൽ കൂടുതലും കിട്ടിയത് ചൂരൽമല സ്‌കൂൾ റോഡിൽ നിന്നാണ്. രണ്ട് മൃതദേഹങ്ങളും വിവിധ ശരീരഭാഗങ്ങളും ചാലിയാറിൽ നിന്നും കണ്ടെത്തുകയും ചെയ്തു.

ഇതിനിടെ, പടവെട്ടിക്കുന്നിൽ നാലുപേരെ രക്ഷപെടുത്തി. വിവിധ സേനകൾക്കും സന്നദ്ധസംഘടനാ പ്രവർത്തകർക്കും നാട്ടുകാർക്കുമൊപ്പം ആറ് കഡാവർ നായകളും തിരിച്ചിലിനുണ്ട്. ഡോഗ് സ്‌ക്വാഡിൽ നിന്നും ലഭിച്ച സിഗ്നലുകളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരിച്ചിലിലാണ് ഇന്ന് മൃതദേഹങ്ങൾ ലഭിച്ചത്. മറ്റിടങ്ങളിലും തിരച്ചിൽ പുരോഗമിക്കുകയാണ്.

അതേസമയം, ഒമ്പതു ക്യാമ്പുകളിലായി 2378 പേരാണ് കഴിയുന്നത്. 96 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5000 പേരെയാണ് രക്ഷപെടുത്തിയത്.

Similar Posts