
മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റാൻ തീരുമാനം; സ്കൂൾ മാനേജ്മെന്റ് ഇന്ന് അപേക്ഷ നൽകും
|ബാലാവകാശ കമ്മീഷൻ ചെയർമാന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം
കൊല്ലം: കൊല്ലം തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റാൻ തീരുമാനമായി. സ്കൂൾ മാനേജ്മെന്റ് ഇന്ന് തന്നെ അപേക്ഷ നൽകും. മാറ്റുന്നതിനുള്ള ചിലവ് സ്കൂൾ മാനേജ്മെൻ്റ് വഹിക്കും.
മൂന്ന് ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കും. ഫിറ്റ്നസ് ഇല്ലാത്ത ക്ലാസുകളിൽ പഠനം ഉണ്ടാകില്ലെന്നും കുട്ടികൾക്ക് കൗൺസിലിങ് നൽകുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
മിഥുന്റെ സംസ്കാരം നാളെ നടക്കും. അഞ്ച് മണിക്ക് വിളന്തറ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. പത്ത് മണി മുതൽ 12 മണി വരെ മൃതദേഹം തേവലക്കര സ്കൂളിൽ പൊതുദർശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നെടുമ്പാശ്ശേരിയിലെത്തും.
ഇന്നലെ രാവിലെയാണ് തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തിൽ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂളിന് വീഴ്ച പറ്റിയെന്നും പ്രോട്ടോകോൾ പാലിച്ചില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞു.
വാർത്ത കാണാം: