
ഡോക്ടർ ഹാരിസിൻ്റെ പരാമർശത്തിൽ ആരോഗ്യവകുപ്പിന് അതൃപ്തി
|സർക്കാർ തലത്തിൽ ഇടപെട്ട് നിയന്ത്രിക്കണമെന്ന് മെഡിക്കൽ കോളജ് അധികൃതർ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന പരാതിയിൽ ആശുപത്രിയേയും ആരോഗ്യവകുപ്പിനെയും വെട്ടിലാക്കിയ ഡോക്ടർ ഹാരിസിന്റെ പരാമർശത്തിൽ ആരോഗ്യവകുപ്പിന് അതൃപ്തി.
സർവീസിൽ ഇരിക്കെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ചട്ടലംഘനമാണെന്ന് ആരോഗ്യവകുപ്പ്. സർക്കാർ തലത്തിൽ ഇടപെട്ട് നിയന്ത്രിക്കണമെന്ന് മെഡിക്കൽ കോളജ് അധികൃതർ. ഇനിയൊരു വിവാദത്തിന് ഇല്ലെന്നാണ് ഡോക്ടർ ഹാരിസ് ചിറക്കലിൻ്റെ പ്രതികരണം. അഴിമതി ആര് നടത്തിയാലും അവരെ കണ്ടെത്തി തിരുത്തണമെന്നും ഡോക്ടർ ഹാരിസ് പറഞ്ഞു.
നാടുനീളെ മെഡിക്കൽ കോളേജ് ഉണ്ടായാൽ പോരാ അതിന് നിലവാരം ഉണ്ടാകണമെന്നായിയുന്നു തിരുവനന്തപുരം യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസിന്റെ വിമർശനം. നിലത്തു കിടത്തിയുള്ള പ്രാകൃതമായ ചികിത്സാരീതി ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൊല്ലം സ്വദേശിയായ വേണുവിന് തിരുവനന്തപുരത്തേക്ക് വരണ്ട അവസ്ഥ എങ്ങനെയുണ്ടായി?...നാടെങ്ങും മെഡിക്കൽ കോളജുകൾ ഉണ്ടായിട്ട് കാര്യമില്ല, ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ഒരുക്കണമെന്നും ഹാരിസ് പറഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് സെന്റർ സംഘടിപ്പിച്ച പൊതുജനാരോഗ്യ നയം സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ ഹാരിസ്.
ആരോഗ്യമന്ത്രി ഇപ്പോഴും മൗനം തുടരുകയാണ്. വേണുവിന്റെ മരണത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിഷയത്തിൽ ഇതുവരെയും മന്ത്രി വീണ ജോർജ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ DME തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിച്ചേക്കും. അതേസമയം സംഭവത്തിൽ പോലീസിൽ പരാതി നൽകാനാണ് കുടുംബത്തിന്റെ നീക്കം.