< Back
Kerala
എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്
Kerala

എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്

Web Desk
|
19 Jan 2023 5:51 PM IST

18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെയാണ് പ്രസവാവധി. കുസാറ്റ് മാതൃകയിലാണ് തീരുമാനം

തിരുവനന്തപുരം: എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. ഹാജർ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവ്. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെയാണ് പ്രസവാവധി. കുസാറ്റ് മാതൃകയിലാണ് തീരുമാനം.

എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പാക്കുന്നത് പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുസാറ്റിൽ നടപ്പിലാക്കിയത് മാതൃകയാക്കാനാണ് തീരുമാനം. ആർത്തവ സമയത്ത് വിദ്യാർഥിനികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ വിദ്യാർഥികൾക്ക് ആർത്തവ ആവധി അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. വിദ്യാർഥികൾക്ക് ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് ലഭിക്കുക. സർവകലാശാലയിലെ എസ്.എഫ്ഐ യൂണിറ്റ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രജിസ്ട്രാറുടെ തീരുമാനം.

ആർത്തവ അവധി ആവശ്യപ്പെട്ട് അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത് വലിയ വാർത്തയായിരുന്നു. ആർത്തവ വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണെന്നും ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിൻറെ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു. വിദ്യാർഥിനികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവ അവധി നൽകണമെന്നാവശ്യപ്പെട്ടായിരുന്ന ഹരജി നൽകിയത്

Similar Posts