
'ബിജെപിക്കാർക്കും ഇടനിലക്കാർക്കും പണം ഉണ്ടാക്കാനുള്ള സംവിധാനം'; ഇഡിക്കെതിരെ വിമര്‍ശനവുമായി ദേശാഭിമാനി
|ഇ.ഡിയുടെ അഴിമതി മുഖം തുറന്നു കാട്ടപ്പെട്ടെന്ന് മുഖപ്രസംഗം
തിരുവനന്തപുരം:എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ വിമർശനവുമായി സിപിഎം മുഖപത്രം. ഇ.ഡിയുടെ അഴിമതി മുഖം തുറന്നു കാട്ടപ്പെട്ടെന്ന് ദേശാഭിമാനിയുടെ മുഖപ്രസംഗം. ബിജെപിക്കാർക്കും ഇടനിലക്കാർക്കും പണം ഉണ്ടാക്കാൻ ഉള്ള സംവിധാനമാണ് ഇഡി.കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കാരെ ഇഡി രക്ഷപ്പെടുത്തി എന്നും മുഖപ്രസംഗത്തിൽ പറയുന്നു.
'2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം ഇഡി രജിസ്‌റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം പലമടങ്ങ് വർധിച്ചെങ്കിലും പലതും ബിജെപിക്കും ഇടനിലക്കാർക്കും പണമുണ്ടാക്കാനുള്ളവയാണ് എന്ന ആക്ഷേപം ഉയർന്നിരുന്നു. അത് ശരിവയ്‌ക്കുന്നതാണ് കൊച്ചിയിൽ ഇഡി ഉന്നത ഉദ്യോഗസ്ഥനടക്കം പ്രതിയായ പുതിയ അഴിമതിക്കേസ്.കേന്ദ്രസർക്കാർ രാഷ്ട്രീയവേട്ടയ്‌ക്കും, ബിജെപിയും ചില ഉദ്യോഗസ്ഥരും സാമ്പത്തിക കൊള്ളയ്‌ക്കും ആയുധമാക്കുന്ന ഇഡിയുടെ അഴിമതിമുഖം വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്'..മുഖപ്രസംഗത്തില്‍ പറയുന്നു.
രാഷ്‌ട്രീയ മേലാളരുടെ താൽപ്പര്യത്തിന് വഴങ്ങി ഇഡി ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതികളും ക്രമക്കേടുകളും സത്യസന്ധമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്ന് അവരെ ശിക്ഷിക്കേണ്ടതുണ്ടെന്നും ദേശാഭിമാനി മുഖപ്രസംഗം പറയുന്നു.