< Back
Kerala
Dhanakodi Investment fraud, Dhanakodi Chits, ധനകോടി, ധനകോടി ചിട്ടി
Kerala

ധനകോടി ചിട്ടി തട്ടിപ്പ് കേസ്: എം.ഡി സെബാസ്റ്റ്യൻ കീഴടങ്ങി

Web Desk
|
7 May 2023 1:31 PM IST

മുഴുവൻ ക്രമക്കേടുകൾക്കും ഉത്തരവാദി മുൻ എം.ഡി യോഹന്നാൻ ആണെന്ന് സെബാസ്റ്റ്യൻ പറഞ്ഞു

മാനന്തവാടി: ധനകോടി ചിട്ടി തട്ടിപ്പ് കേസിൽ ധനകോടി എം.ഡി സെബാസ്റ്റ്യൻ കീഴടങ്ങി. ഇടപാടുകാരുടെയും ജീവനക്കാരുടെയും പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സെബാസ്റ്റ്യൻ കീഴടങ്ങിയത്. മുഴുവൻ ക്രമക്കേടുകൾക്കും ഉത്തരവാദി മുൻ എം.ഡി യോഹന്നാൻ ആണെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലാണ് സെബാസ്റ്റ്യൻ കീഴടങ്ങിയത്. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് സുൽത്താൻ ബത്തേരി നഗരത്തിൽ ധനകോടി ജീവനക്കാർ മാർച്ച് നടത്തിയിരുന്നു.

കഴിഞ്ഞ മാസം അവസാനത്തിൽ കമ്പനി പൂട്ടി ഉടമകൾ ഒളിവിൽ പോയതോടെയാണ് വിവിധ ജില്ലകളിൽ നിന്നുള്ള നൂറ്റമ്പതോളം ജീവനക്കാർ സുൽത്താൻ ബത്തേരി നഗരത്തിൽ മാർച്ച് നടത്തിയത്. ശമ്പളം മുടങ്ങിയതിന് പുറമെ, പണം നഷ്ടമായ ഇടപാടുകാരുടെ ഭീഷണിയും കൂടിയായതോടെ ജീവനക്കാർ തെരുവിലിറങ്ങുകയായിരുന്നു.

2007ൽ സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ധനകോടി ചിറ്റ്സിനും 2018ൽ പ്രവർത്തനം തുടങ്ങിയ ധനകോടി നിധി ലിമിറ്റഡിനും സംസ്ഥാന വ്യാപകമായി 22 ബ്രാഞ്ചുകളും 140 ജീവനക്കാരുമാണ് ഉള്ളത്. ചിട്ടി ചേർന്ന ഉപഭോക്താക്കൾക്ക് 22 കോടി രൂപ വരെ നഷ്ടമായെന്നും നീതി ലഭിക്കും വരെ സമരത്തിൽ ഉറച്ചു നിൽക്കുമെന്നും ഇടപാടുകാർ പറഞ്ഞു.

എന്നാൽ, കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യാനോ പാസ്പോർട്ട് തടഞ്ഞുവെക്കാനോ പോലും തയാറാകാതെ യോഹന്നാൻ അടക്കമുള്ളവരെ വിദേശത്തേക്ക് കടക്കാൻ പൊലീസ് സഹായിക്കുകയാണെന്നാണ് ഇരകളുടെ ആക്ഷേപം.

Similar Posts