< Back
Kerala
ജാമ്യം കിട്ടാൻ ബിഷപ്പിനെ സ്വാധീനിക്കാൻ 50,000 രൂപ കൊടുത്തതായി ദിലീപിന്റെ സഹോദരി ഭർത്താവ്
Kerala

ജാമ്യം കിട്ടാൻ ബിഷപ്പിനെ സ്വാധീനിക്കാൻ 50,000 രൂപ കൊടുത്തതായി ദിലീപിന്റെ സഹോദരി ഭർത്താവ്

Web Desk
|
5 Feb 2022 8:01 AM IST

ദിലീപ് പറഞ്ഞത് പളളിപ്പണിക്കാണെന്നാണ്. സൂരജിന്റെ മൊഴി കാണിച്ച് ചോദിച്ചപ്പോൾ ദിലീപ് ക്ഷുഭിതനായി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ജാമ്യം കിട്ടാൻ ബിഷപ്പിനെ സ്വാധീനിക്കാൻ 50,000 രൂപ കൊടുത്തതായി ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജ് ചോദ്യം ചെയ്യലിൽ പറഞ്ഞെന്ന് പ്രോസിക്യൂഷൻ. എന്നാൽ ദിലീപ് പറഞ്ഞത് പളളിപ്പണിക്കാണെന്നാണ്. സൂരജിന്റെ മൊഴി കാണിച്ച് ചോദിച്ചപ്പോൾ ദിലീപ് ക്ഷുഭിതനായി. അന്വേഷണവുമായി സഹകരിക്കില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയെന്നും പ്രോസിക്യൂഷൻ.

സർക്കാർ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും. ഇന്നലെ പ്രോസിക്യൂഷൻ വിശദീകരണം കോടതിയിൽ എഴുതി നൽകിയിരുന്നു. ഇതിനുള്ള മറുപടി ഇന്ന് രാവിലെ 9.30ന് മുൻപ് സമർപ്പിക്കാൻ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് തിങ്കളാഴ്ച കോടതി വിധി പറയുക.

തിങ്കളാഴ്ച രാവിലെ 10.15നു ജസ്റ്റിസ് പി ഗോപിനാഥ് വിധി പറയും. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ശനിയാഴ്ച രേഖാമൂലം അറിയിക്കാമെന്നും കോടതി അറിയിച്ചിരുന്നു. ഇനിയും വാദം പറയാനുണ്ടെന്ന് ദിലീപ് കോടതിയെ അറിയിച്ചു.

പ്രോസിക്യൂഷന്‍ നല്‍കിയ വിശദീകരണത്തിന് മറുപടി നാളെ കോടതിക്ക് രേഖമൂലം കൈമാറുമെന്ന് ദിലീപ് പറഞ്ഞു. ഇതുകൂടി പരിശോധിച്ചായിരിക്കും വിധി പറയുക. എന്നാൽ പ്രോസിക്യൂഷനാണ് കേസ് ദീര്‍ഘിപ്പിക്കുന്നതെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.വിധി പറയാനുണ്ടാകുന്ന താമസം അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അന്വേഷണം. വിചാരണ കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും ദീലീപ് ആരോപിച്ചിരുന്നു. ബാലചന്ദ്രകുമാറിന്‍റേത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്നും ദിലീപ് പറയുന്നു. ജസ്റ്റിസ് പി.ഗോപിനാഥ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കോടതിയിൽ.

Similar Posts