< Back
Kerala
Dispute in Samasta: anti-League wing will not participate
Kerala

സമസ്തയിലെ തർക്കം: ലീഗ് വിരുദ്ധർ പങ്കെടുക്കില്ലെന്ന് സൂചന; സമവായ ചർച്ച അനിശ്ചിതത്വത്തിൽ

Web Desk
|
9 Dec 2024 10:46 AM IST

സമവായ ചർച്ച നടക്കുമെന്നും അതിൽ മാറ്റമില്ലെന്നും സാദിഖലി തങ്ങൾ അറിയിച്ചു.

മലപ്പുറം: സമസ്തയിലെ തർക്കത്തിന് സമവായമുണ്ടാക്കാൻ വിളിച്ച യോഗത്തിൽ ലീഗ് വിരുദ്ധർ പങ്കെടുക്കില്ലെന്ന് സൂചന. സമസ്ത ആദർശ സംരക്ഷണ സമിതിയെന്ന പേരിൽ സമാന്തര സംഘടനയുണ്ടാക്കിയത് അച്ചടക്കലംഘനമാണെന്നാണ് ലീഗ് വിരുദ്ധരുടെ വാദം. 11ന് ചേരുന്ന സമസ്ത മുശാവറയിൽ അവർക്കെതിരെ നടപടിയുണ്ടാവും. ഇത് ഒഴിവാക്കാനാണ് തിരക്കിട്ട ചർച്ചയെന്നാണ് ഇവർ പറയുന്നത്. ആദർശ സംരക്ഷണ സമിതി പിരിച്ചുവിട്ട് സമസ്ത നേതാക്കൾ എന്ന നിലയിൽ ചർച്ചക്കെത്തണമെന്നും ലീഗ് വിരുദ്ധ പക്ഷം പറയുന്നു.

അതിനിടെ ലീഗ് അനുകൂലികൾ പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് നടന്ന ചർച്ചയിൽ പുത്തനഴി മൊയ്തീൻ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, യു. ഷാഫി ഹാജി തുടങ്ങിയവർ പാണക്കാടെത്തിയിരുന്നു. സമവായ ചർച്ച ഇന്ന് തന്നെ നടക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം സാദിഖലി തങ്ങൾ പറഞ്ഞു. ചർച്ചയുണ്ടാവുമെന്ന് തന്നെയാണ് ജിഫ്രി തങ്ങൾ അറിയിച്ചതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ലീഗ് അല്ല യോഗം വിളിച്ചത്. സമസ്ത നേതൃത്വം കൂടി ഇടപെട്ടാണ് യോഗം വിളിച്ചത്. ഏത് സംഘടനയാണെങ്കിലും നേതൃത്വം വിളിച്ച യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നത് ധിക്കാരമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഇന്ന് ഉച്ചക്ക് ശേഷം മൂന്നിന് മലപ്പുറത്താണ് സമവായ ചർച്ച നടക്കുന്നത്.

മുനമ്പം വിഷയത്തിൽ ലീഗ് നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മുനമ്പം വഖഫ് ഭൂമിയല്ലെന്നും ആരും പറഞ്ഞിട്ടില്ല. അവിടെയുള്ള താമസക്കാരെ കുടിയൊഴിപ്പിക്കരുതെന്നാണ് ലീഗ് നിലപാട്. മുനമ്പം വിഷയം വർഗീയ ധ്രുവീകരണത്തിലേക്ക് പോകുന്ന ഘട്ടത്തിലാണ് മുസ് ലിം സംഘടനകൾ യോഗം ചേർന്ന് നിലപാട് വ്യക്തമാക്കിയത്. അതിൽ മാറ്റമില്ലെന്നും നേതാക്കൾ പറഞ്ഞു.

Similar Posts