< Back
Kerala
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: ജീവനക്കാർ 1000 മുതൽ 60,000 രൂപവരെ അക്കൗണ്ടിലേക്ക് മാറ്റി; രേഖകൾ പുറത്ത്‌
Kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: ജീവനക്കാർ 1000 മുതൽ 60,000 രൂപവരെ അക്കൗണ്ടിലേക്ക് മാറ്റി; രേഖകൾ പുറത്ത്‌

Web Desk
|
12 Jun 2025 11:54 AM IST

ജീവനക്കാരായ ദിവ്യ, വിനീത,രാധകുമാരി എന്നിവർ മുൻകൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജീവനക്കാർ പണം മാറ്റിയതിന്റെ രേഖകൾ പുറത്ത്. 1000 മുതൽ 60,000 രൂപ വരെ സ്വന്തം അക്കൗണ്ടുകളിലേക്ക് ജീവനക്കാർ മാറ്റിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ഡിജിറ്റൽ പണമിടപാട് രേഖകൾ മീഡിയവണിന് ലഭിച്ചു.

അതേസമയം, കേസിൽ ജീവനക്കാരായ ദിവ്യ, വിനീത,രാധകുമാരി എന്നിവർ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചത്. മ്യൂസിയം പൊലീസ് ദിയയുടെ മൊഴി രേഖപ്പെടുത്തി.

ബിജെപി നേതാവ് ജി.കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ പേരൂർക്കടയിലെ സ്ഥാപനത്തിലെ ജീവനക്കാർ കഴിഞ്ഞ ഒന്നര വർഷത്തിനിടെ 66 ലക്ഷം രൂപയുടെ ബാങ്ക് ഇടപാടുകൾ നടത്തിയെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ കസ്റ്റമേഴ്സിൽ നിന്ന് വാങ്ങിയ തുക എത്രയാണെന്ന് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മൊഴി നൽകാമെന്ന് അറിയിച്ച മൂന്ന് ജീവനക്കാരും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നില്ല.

തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ ക്രൈം ബ്രാഞ്ചിനു വിട്ടിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപിയാണ് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിക്ക് കൃഷ്ണകുമാർ പരാതി നൽകിയിരുന്നു. കൃഷ്ണകുമാറിന്റെ പരാതിയില്‍ എടുത്ത കേസും അദ്ദേഹത്തിനെതിരേ യുവതികളുടെ പരാതിയിലെടുത്ത കേസുമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്‌.

കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ നടത്തുന്ന 'ഒ ബൈ ഓസി' എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നത്. മൂന്നു വനിതാജീവനക്കാര്‍ ചേര്‍ന്ന് 69 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി.

ഒ ബൈ ഒസി'യിലെ ക്യു ആർ കോഡ് മാറ്റിവെച്ച് പണം തട്ടിയെന്ന ദിയയുടെ പരാതിയെ തുടർന്നാണ് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിച്ചത്. 2024 ജനുവരി മുതൽ 66 ലക്ഷം രൂപയുടെ ഇടപാടുകളാണ് വിനീത, ദിവ്യ, രാധാമണി എന്നിവർ വലിയതുറ എസ് ബി ഐ ബാങ്കിൽ നടത്തിയിട്ടുള്ളത്. ഇതിൽ 'ഒ ബൈ ഒസി'യിലെ കസ്റ്റമേഴ്സിൽ നിന്ന് കൈപ്പറ്റിയ പണം എത്രയാണെന്ന് പൊലീസ് പരിശോധിക്കുകയാണ്.


Similar Posts